മെഡിക്കൽ കോളേജ് കോഴ വിവാദം; ബി.ജെ.പി നേതാക്കളിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
തിരുവനന്തപുരം: വർക്കല എസ്.ആർ മെഡിക്കൽ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബി.ജെ.പി നേതാക്കളുടെ മൊഴിയെടുത്തു. കോളേജിന് അംഗീകാരം നേടിക്കൊടുക്കാൻ ബി.ജെ.പി നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
കുമ്മനം രാജശേഖരന്‍റെയും ബി.ജെ.പി അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെ.പി ശ്രീശൻ, നസീർ എന്നിവരുടെയും മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കോഴ ഇടപാട് നടന്നിട്ടില്ലെന്ന് ബി.ജെ.പി നേതാക്കൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പാർട്ടി അന്വേഷണ കമ്മീഷൻ ഒരു നേതാവിനെയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും നേതാക്കൾ മൊഴി നൽകിയിട്ടുണ്ട്.
അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് എസ്.ആർ മെഡിക്കൽ കോളേജ് ഉടമയിൽ നിന്ന് ബി.ജെ.പി നേതാക്കൾ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും സഹകരണസെൽ കൺവീനറുമായിരുന്ന ആർ.എസ് വിനോദിനെതിരെയായിരുന്നു പ്രധാന ആരോപണം. തുടർന്ന് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് തന്നെ വിനോദിനെ പുറത്താക്കിയിരുന്നു.

