ഉമ്മൻ ചാണ്ടിക്കു പകരം വി.എം.സുധീരൻ

തിരുവനനതപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തീരുമാനമായി. ഹൈക്കമാൻഡും ഇതിനോട് അനുകൂലിച്ചു. പാർട്ടി സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുന്നത് വരെ ഔദ്യോഗിക ഇതിനോട് പ്രതികരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പകരം ഇത്തവണ ലോക്‌സഭയിലേക്ക് കെപിസിസി മുൻ അദ്ധ്യക്ഷൻ വി.എം സുധീരനെ കൊണ്ടു വരാനായി നീക്കം തുടങ്ങി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടി താൽപര്യം അറിയിക്കുന്നതിന് ഡൽഹിക്ക് വിളിച്ചിട്ടുണ്ട്. ചാലക്കുടിയിൽ വി എം സുധീരനെ മത്സരിപ്പിക്കാന്‍ പാർട്ടി ആലോചിക്കുന്നത്. ഇതോടെ ചാലക്കുടിയിൽ പരിഗണക്കപ്പെട്ടിരുന്ന കെ പി ധനപാലൻ മത്സരിക്കാനുള്ള സാധ്യത മങ്ങി.
അതേസമയം എറണാകുളത്ത് കെ വി തോമസിന് ജനവികാരം എതിരാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തൽ. കണ്ണൂരിൽ കെ സുധാകരനെ രംഗത്ത് കൊണ്ടു വരാൻ പാർട്ടി നീക്കം. നേരത്തെ നിലവിലെ എംഎൽഎമാർ സ്ഥാനാർഥികളാക്കാനുള്ള നീക്കത്തെ എതിർത്ത് രാഹുൽ നേരിട്ട് രംഗത്ത് വന്നിരുന്നു. നിലവിലെ എംഎൽഎമാരെ ലോക്സഭാ സ്ഥാനാർഥികളാകേണ്ടെന്ന് രാഹുൽ പരസ്യ നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരുകയാണ്.
മുന്പ് രണ്ടിൽ കൂടുതൽ പ്രാവശ്യം പരാജയപ്പെട്ടവർക്ക് ഇത്തവണ അവസരമില്ല. പകരം പുതുമുഖങ്ങളെ പരിഗണിക്കണം. വിജയസാധ്യത നോക്കിയായിരിക്കണം സ്ഥാനാർഥി നിർണയം. ഇതിന് പുറമെ രാജ്യസഭാ എംപിമാരെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കേണ്ട കാര്യമില്ലെന്ന് രാഹുൽ എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.
കോന്നി എംഎൽഎ അഡ്വ. അടൂർ പ്രകാശ് ആറ്റിങ്ങൽ മണ്ധലത്തിലും ഉമ്മൻചാണ്ടി ഇടുക്കി മണ്ധലത്തിലും എറണാകുളത്ത് യുവ എംഎൽഎ ഹൈബി ഈഡനും പാലക്കാട് ഷാഫിയും മത്സരിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഷാഫി പറന്പിൽ എംഎൽഎ നേരത്തെ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ എംഎൽഎമാർ ലോക്‌സഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ഷാഫി പറന്പിൽ വ്യക്തമാക്കിയത്. കേരളത്തിൽ നിന്നും പരാമവധി സീറ്റ് നേടുന്നതിനായി എംഎൽഎമാരെ കെപിസിസി നേതൃത്വം സ്ഥാനാർത്ഥിയാക്കുന്നതിന് പരിഗണിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കിയാണ് ഷാഫി രംഗത്തു വന്നിരിക്കുന്നത്. നേരത്തെ സമാനമായ നിലപാട് മുൻ മുഖ്യമന്ത്രിയും എ ഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചിരുന്നു. ഇവരെ കൂടാതെ ഹൈബിക്കും അടൂർ പ്രകാശിനും സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താത്പര്യമെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ താൽപര്യത്തിന് അനുകൂലമായ നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്.