സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ഇന്ന്


കൊച്ചി: അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുളള സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളാ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലെടുക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.  ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും. അതിനാല്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ അഞ്ചിന് മുമ്പ് സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണമെന്നും നിര്‍ദ്ദേശം നല്‍കി. ഒക്ടോബര്‍ നാലിനു ശേഷം ആരും കടലില്‍ പോകരുത്. തീരദേശത്താകെ ഈ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും മൂലം കേരളത്തില്‍ പലയിടങ്ങളിലും ശക്തവും അതിശക്തവും അതിതീവ്രവുമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ ഏഴിന് മധ്യകേരളത്തില്‍ (ഇടുക്കി,പാലക്കാട്, തൃശ്ശൂര്‍) ഐഎംഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ അഞ്ചോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

You might also like

Most Viewed