നെറ്റ് വർക്ക് തകരാർ : റേഷൻ വിതരണം താളം തെറ്റുന്നു
കോതമംഗലം : ഇ-പോസ് മെഷീനുമായി ബന്ധപ്പെട്ട് വിവിധ തകരാറുകളാൽ റേഷൻ വിതരണം താളം തെറ്റുന്നു. പ്രധാന കാരണം നെറ്റ് വർക്ക് തകരാറാണ്. ഇതിനൊപ്പം വൈദ്യുതി തകരാറും ബാറ്ററി ബാക്ക് അപ്പ് ഇല്ലാത്തതും മെഷീനിൽ വിരൽ പതിപ്പിക്കുന്പോൾ സ്വീകരിക്കാത്തതും എല്ലാം പ്രശ്‌നങ്ങളാണ്. മൂന്നാഴ്ചയായി തുടങ്ങിയ പ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമായിട്ടില്ല. കിടപ്പുരോഗികളും ആദിവാസി മേഖലയിലെ കാർഡ് ഉടമകളുമെല്ലാം മണിക്കൂറുകൾ കാത്തു നിന്ന് നിരാശരായി മടങ്ങുകയാണ്. ഭൂരിഭാഗംറേഷൻ കടകളിലും നാമമാത്രമായാണ് അരി വിതരണം നടന്നിരിക്കുന്നതെന്നാണ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് പഴയ രീതിമാറ്റി പുതിയ സംവിധാനം ഏർപ്പെടുത്തിയപ്പോൾ ഉണ്ടായ സാങ്കേതിക തടസ്സങ്ങളാണ്. ഇത് ഓരോന്നായി പരിഹരിച്ചു വരികയാണെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. ഈ മാസത്തെ റേഷൻ വിതരണം തീരാൻ വിരലിലെണ്ണാവുന്ന ദിവസമേ ബാക്കിയുള്ളൂ. ബി.എസ്.എൻ.എൽ. സിംകാർഡുകളാണ് കൂടുതലായും മെഷീനിൽ ഉപയോഗിക്കുന്നത്. ബി.എസ്.എൻ.എൽ കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ മൊബൈൽ കന്പനികളുടെ സിംകാർഡാണ് ഉപയോഗിക്കുന്നത്. സിഗ്നൽ തീരെ കിട്ടാത്ത സ്ഥലത്ത് ആന്റിന നൽകിയിട്ടുണ്ട്. മൊബൈലിൽ കവറേജ് കാണിക്കുന്ന സ്ഥലത്ത് പോലും ഇ−-പോസ് മെഷീനിൽ സിഗ്നൽകാണിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ടൗണിലെക്കാൾ ഗ്രാമങ്ങളിലെ റേഷൻ കടകളിലാണ് നെറ്റ് ്വർക്ക് തകരാർ രൂക്ഷം. കുട്ടന്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ അരി കിട്ടാതെ നിരവധി കുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണ്. നെറ്റ്്വർക്ക് കവറേജ് നേരിയ തോതിലുള്ള പിണവൂർ കുടി, കല്ലേലിമേട്, പൂയംകുട്ടി, മാമലകണ്ടം തുടങ്ങിയ ആദിവാസി മേഖലകളിൽ അരി വിതരണം തീർത്തും പ്രതിസന്ധിയി. ആദിവാസി മേഖലയിലെ പലരും വെള്ളം അടുപ്പത്ത് വച്ച് റേഷൻ വാങ്ങാൻ പോകുന്നവരാണ്. അരി കിട്ടാതെ മടങ്ങുന്ന പലരും കടകളിൽ നിന്ന് കടം വാങ്ങിയ അരി കൊണ്ടാണ് കഴിയുന്നത്.
