കാട്ടുതീ : സൈലന്റ് വാലി ബഫർസോൺ മലകളിൽ വൻനാശം
മണ്ണാർക്കാട് : വേനൽ ശക്തമായതോടെ പശ്ചിമഘട്ട മലനിരകളിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. സൈലന്റ് വാലി ബഫർസോൺ മലനിരകളോട് ചേർന്ന് കിലോമീറ്ററുകളോളം പടർന്നുപിടിച്ച കാട്ടുതീ ജൈവസന്പത്തിനും വന്യജീവികൾക്കും നാശമുണ്ടാക്കി. ഇന്നലെ ഉച്ചയോടെ തീ നിയന്ത്രണവി ധേയമാക്കിയതായി അധികൃതർ അറിയിച്ചു.
എല്ലാ വേനൽക്കാലത്തും കിലോമീറ്ററുകളോളം ആളിപ്പടരുന്ന തീ അട്ടപ്പാടി മലനിരകളിലുണ്ടാകുന്നത് പതിവാണ്. ഇത് നിയന്ത്രിക്കാൻ ഇക്കുറി വനംവകുപ്പ് കാട്ടുതീ പ്രതിരോധത്തിനായി ശിൽപ്പശാല സംഘടിപ്പിക്കുകയും ചെയ്തു. എന്നിട്ടും മേഖലയിലെ കാട്ടുതീ നിയന്ത്രിക്കാൻ അധികൃതർക്കായില്ല. സൈലന്റ് വാലി ബഫർസോൺ മേഖലയിലുണ്ടായ കാട്ടുതീ മലനിരകളുടെ ഒത്തമുകളിലാണ് പടർന്നുപിടിച്ചത്. പാറക്കെട്ടുകളും പുല്ലുകളും നിറഞ്ഞ പ്രദേശമാണിത്. കാട്ടുതീ പടർന്ന് മണ്ണൊലിപ്പും ക്രമേണ മലയിടിച്ചിലും ഉണ്ടാകുമെന്നതാണ് പ്രധാനപ്രശ്‌നം. നിലവിലുള്ള വനംവകുപ്പിന്റെ സംവിധാനങ്ങൾ തീയണയ്ക്കാൻ അപര്യാപ്തമാണ്.
ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ കാട്ടുതീയിൽ പത്തിലധികം ഹെക്ടർ വനമാണ് അഗ്നിക്കിരയായതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. മലനിരകളിൽ പടരുന്ന തീ നിയന്ത്രിക്കാൻ വനംവകുപ്പ് നടപടികൾ ഊർജ്‍ജിതമാക്കുമെന്ന് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് പറഞ്ഞു. കൂടുതൽ ഫയർവാച്ചർമാരെ നിയമിക്കണം
ഡിവിഷനുകീഴിൽ ഇപ്പോൾ 40−ഓളം ഫയർവാച്ചർമാരാണുള്ളത്. വിസ്തൃതിയേറെയുള്ള ഈ ഡിവിഷനുകീഴിൽ ഫയർവാച്ചർമാർ കൂടുതലായി നിയമിക്കപ്പെടേണ്ടതുണ്ട്. എന്നാൽ ഫണ്ടിന്റെ ലഭ്യതയാണ് ഫയർവാച്ചർമാരെ നിയോഗിക്കുന്നതിനുള്ള പ്രധാനതടസ്സം. സൈലന്റ് വാലി ഡിവിഷന് കീഴിലാണെങ്കിൽ 17 ഇടത്ത് ക്യാന്പ് ഷെഡ്ഡുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും അന്പതോളം ഫയർവാച്ചർമാരെക്കൂടി കിട്ടിയെങ്കിൽ മാത്രമേ ഫലവത്താവുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.