തേക്കടിയിൽ വിനോദ സഞ്ചാരികളുടെ വരവ് കുറയുന്നു

കുമളി: തേക്കടിയിൽ വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായി എന്നാണ് ഇത്തവണത്തെ ദീപാവലി ദിനങ്ങൾ വ്യക്തമാക്കുന്നത്. ഭാവിയിൽ തേക്കടിയിലെ ടൂറിസം കടുത്ത വെല്ലുവിളി നേരിടും എന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
ദീപാവലിയോടനുബന്ധിച്ചാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ധാരാളം വിനോദസഞ്ചാരികൾ എത്തുക. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇവരുടെ കാര്യമായ തിരക്ക് കുമളിയിൽ അനുഭവപ്പെട്ടില്ല. തേക്കടി ബോട്ട് ലാൻഡിംഗിൽ എത്തിയവരുടെ കണക്ക് പരിശോധിച്ചാലും ഇക്കാര്യം ബോധ്യമാകും. നാമമാത്രമായ വിദേശ വിനോദസഞ്ചാരികളെ ഒഴിവാക്കിയാൽ ഏഴായിരത്തിൽ താഴെ സഞ്ചാരികളാണ് ദീപാവലി ഉൾപ്പെടെ മൂന്നുദിവസങ്ങളിലായി ഇത്തവണ തേക്കടി സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഇതേ മൂന്നു ദിവസങ്ങൾ എടുത്താൽ സഞ്ചാരികളുടെ എണ്ണം 9000ന് മുകളിലായിരുന്നു. കൊച്ചിയിൽനിന്ന് മൂന്നാർ വഴി ആലപ്പുഴയ്ക്കുള്ള യാത്രാമധ്യേ ഒരു ദിവസം തേക്കടി കൂടി ഉൾപ്പെടുത്തി പല ടൂർ ഓപ്പറേറ്റർമാരും ഈ പ്രദേശത്തെ ഒഴിവാക്കുകയാണ്.
വൻകിട ഹോട്ടലുകളിൽ മുതൽ ചെറിയ ഹോംേസ്റ്റകളിൽ വരെ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകളുടെ വരുമാനമാർഗവും ടൂറിസമാണ്. ടൂറിസം മേഖലയ്ക്ക് തകർച്ച സംഭവിച്ചാൽ ഈ കുടുംബങ്ങളെല്ലാം പ്രതിസന്ധിയിലാകും.