ഡി സിനിമാസ് പുറമ്പോക്ക് ഭൂമിയിലെന്ന് കലക്ടറുടെ റിപ്പോർട്ട്
തിരുവനന്തപുരം: നടൻ ദിലീപന്റെ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയറ്റർ പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതാണെന്നു തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. കലക്ടറുടെ റിപ്പോർട്ട് ലഭിച്ചെന്നും വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. സർക്കാർ ഭൂമി കയ്യേറിയാണു മൾട്ടിപ്ലക്സ് നിർമിച്ചതെന്നാണ് ആരോപണം. ഇതു പരിശോധിക്കാൻ കലക്ടർ ഡോ. എ. കൗശികനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. 1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് കലക്ടർ റിപ്പോർട്ട് നൽകിയത്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സർക്കാർഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതിൽ ദേശീയപാതയ്ക്കു കുറച്ചു ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായും കലക്ടർ തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരു – കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.

