ബാങ്ക് തട്ടിപ്പ് : സാന്ദ്രാ തോമസിനെതിരെ അന്വേഷണം

കൊച്ചി : കൊട്ടേഷൻ കേസിലെ പരാതിക്കാരിയായ സാന്ദ്രാ തോമസിനെതിരെ കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. പെരുപ്പിച്ചുകാണിച്ച ആദായ നികുതി റിട്ടേണും ബാലന്‍സ് ഷീറ്റും ഉപയോഗിച്ച് സാന്ദ്ര ബാങ്കുകളെ കബളിപ്പിച്ചുവെന്നാണ് ഡി.ആര്‍.ഐയുടെ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഡി.ആര്‍.ഐ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും കത്ത് നല്‍കി. കൊച്ചിയിലെ ഡി.വൈ.എഫ്.ഐ നേതാവ് കറുകപ്പളളി സിദ്ധിഖ് പ്രതിയായ ക്വട്ടേഷന്‍ കേസിലെ പരാതിക്കാരിയാണ് സാന്ദ്ര.
26 വയസുളള യുവതി കൊച്ചി നഗരത്തില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടുന്നതും കോടികള്‍ വിലമതിക്കുന്ന കാറുകള്‍ സ്വന്തമാക്കുന്നതുമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ടാക്കിയത്. കൊച്ചി ബ്രോഡ് വേയില്‍ കൃത്രിമ പൂക്കളുടെ വില്‍പ്പനയ്‌ക്കായി സാന്ദ്ര ആന്‍റ് കമ്പനി എന്ന പേരിലുളള ഒറ്റമുറി കട കൂടി കണ്ടതോടെ സംശയം ശക്തമായി.
2011-12 സാമ്പത്തിക വര്‍ഷം 58 ലക്ഷത്തിന്റെ വരുമാനമാണ് സാന്ദ്രയുടെ ബാലന്‍സ് ഷീറ്റിലുളളത്. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം ഇത് പതിന്മടങ്ങ് കോടികളായി. കൃത്രിമ പൂക്കളുടെ കയറ്റുമതി-ഇറക്കുമതി വഴിയാണ് കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നാണ് ബാലന്‍സ് ഷീറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതുവരെ ഒരൊറ്റ ഇറക്കുമതി പോലും സാന്ദ്രാ തോമസ് നടത്തിയിട്ടില്ലെന്ന് ഡി.ആര്‍.ഐ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെയാണ് പെരുപ്പിച്ച് കാട്ടിയ ബാലന്‍സ് ഷീറ്റും ഐ.ടി റിട്ടേണുമായിരുന്നു സമര്‍പ്പിച്ചതെന്ന് ബോധ്യപ്പെട്ടത്. സാന്ദ്രയുടെ ഇടപാടുകളില്‍ സംശയമുണ്ടെന്ന് ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു.
പെരുപ്പിച്ചെടുത്ത ബാലന്‍സ് ഷീറ്റിന് കൃത്യമായ ആദായനികുതിയും നല്‍കി. ഇതുകാണിച്ച് ബാങ്കുകളില്‍ നിന്ന് കോടികള്‍ ലോണെടുത്ത് കാറുകളും വസ്തുക്കളും വാങ്ങിക്കൂട്ടി. മാസങ്ങള്‍ക്കുശേഷം ഇവ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വീണ്ടും പണം വാങ്ങി. അന്വേഷണം തുടങ്ങിയതോടെ കൊച്ചി ബ്രോഡ് വേയിലെ സ്ഥാപനം ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. സാന്ദ്രതോമസിനെ ഫോണിലും ലഭ്യമല്ല.