എച്ച്.ഐ.വി പോസിറ്റീവ് ആയ വിദ്യാര്‍ത്ഥിനിയെ ദത്തെടുക്കാന്‍ കോളേജ് മാനേജ്മെന്റ്

കണ്ണൂര്‍: കോളേജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ എച്ച്.ഐ.വി പോസിറ്റീവ് ആയ വിദ്യാര്‍ത്ഥിനിയെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കോളേജ് മാനേജ്മെന്റ് രംഗത്ത്. കണ്ണൂര്‍ പിലാത്തറ വിറാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി വിലക്ക് കാരണം ടിസി വാങ്ങി പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതയായിരിക്കുന്ന വാര്‍ത്ത മുന്പ് മാധ്യമങ്ങളിൽ വന്നിരുന്നു. .എച്ച്.ഐവി പോസിറ്റീവ് ആയ കുട്ടി താമസിക്കുന്ന സ്ഥലത്ത് സ്വന്തം കുട്ടികളെ താമസിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ലെന്ന് പറഞ്ഞാണ് പിലാത്തറയിലെ വിറാസ് കോളേജ് മാനേജ്മെന് തന്നെ പുറത്താക്കിയതെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആരോപണം.ജില്ലാ കളക്ടര്‍ പി ബാലകിരണ്‍ നേരിട്ട് സംഭവത്തില്‍ ഇടപെടുകയും വനിതാക്ഷേമ ഓഫീസറോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.വനിതാക്ഷേമ ഓഫീസറുടെ അന്വേഷണം നടക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിനിയെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് കോളേജ് മാനേജ്മെന്റ് രംഗത്ത് വന്നിട്ടുള്ളത്. കുട്ടി സ്വമേധയാ ഒഴിഞ്ഞുപോയതാണെന്നും പഠനം തുടരുന്നതിന് വിലക്കില്ലെന്നും കഴിഞ്ഞ ദിവസംതന്നെ കോളേജ് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. കുട്ടിയുടേയും ഒപ്പം അമ്മയുടേയും ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാണെന്നും കോളേജ് മാനേജ്മെന്റ് അറിയിച്ചു.വരുന്ന എട്ടിന് തന്നെ കുട്ടിക്ക് പഠനം തുടരാമെന്നും മാനേജ്മെന്റ് വനിതാക്ഷേമ ഓഫീസറോട് അറിയിച്ചിട്ടുണ്ട്.