കായലോട്ട് സംഭവം താലിബാനിസം; മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണം: പി.കെ.ശ്രീമതി

ഷീബ വിജയൻ
കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. താലിബാനിസമാണ് നടന്നതെന്നും ഭർത്താവല്ലാത്ത ആളോട് മുസ്ലീം സ്ത്രീകൾ സംസാരിക്കാൻ പാടില്ലെന്നത് ചിലരുടെ ചിന്താഗതിയാണെന്നും ശ്രീമതി പ്രതികരിച്ചു. തീവ്രവാദ പ്രവർത്തനത്തിന്‍റെ ഭീകരത ബോധ്യപ്പെടുത്തുന്ന സംഭവമാണിത്. ആത്മഹത്യയെന്ന പേര് പറയാമെങ്കിലും ആൾക്കൂട്ട കൊലപാതകമാണ് നടന്നത്. പഞ്ചാലി വസ്ത്രാക്ഷേപം പോലെ ആൾക്കൂട്ടത്തിന്‍റെ മുന്നിൽ പെൺകുട്ടി അപമാനിതയായി. സംഭവത്തിന് പിന്നിലുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്‍റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്‍റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.
efdfdsdfsds