കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം; നൂറിലധികം വിദ്യാർഥികൾ അറസ്റ്റിൽ
കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച നൂറിലധികം വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് റഗുലർ ക്ലാസുകൾ നിർത്തിവെച്ചു. ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈനായി മാത്രമാണ് ഉണ്ടാവുകയെന്ന് യുണിവേഴ്‌സിറ്റി പ്രസിഡന്റ് നെമത് മിനൗഷെ ഷഫിക് പറഞ്ഞു. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്രായേലിന് നൽകുന്ന സഹായം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
ബുധനാഴ്ച മുതലാണ് വിദ്യാർഥി പ്രതിഷേധം ആരംഭിച്ചത്. കാമ്പസിൽ ഗസ്സ ഐക്യദാർഢ്യ ടെന്റുകൾ നിർമിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ടെന്റുകൾ വളഞ്ഞാണ് പൊലീസ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. കാമ്പസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മിനൗഷെ ഷഫിക് പറഞ്ഞു. അതേസമയം വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിനെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വിദ്യാർഥികളെ പിന്തുണച്ച് നിരവധിപേർ സോഷ്യൽ മീഡിയയിൽ ഐക്യാർഢ്യ വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.