പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കണം: സുപ്രീംകോടതിയെ സമീപിച്ച് പാക് പ്രധാനമന്ത്രി
പാക് സുപ്രീംകോടതിയെ സമീപിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാന്‍റെ ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയിൽ വ്യക്തത വേണമെന്നാണ് ഇമ്രാന്‍റെ ഹർജി.
അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി വ്യക്തതയില്ല. ഇതിലാണ് ഇമ്രാൻ സർക്കാർ കോടതിയെ സമീപിച്ചത്. ഈ നടപടിയിലൂടെ ആജീവനാന്ത വിലക്ക് പേടിച്ച് വിമതർ ഇമ്രാന്‍റെ പാളയത്തിൽ എത്തുമെന്നാണ് സർക്കാർ പ്രതീക്ഷ.
വിമതരായ 24 പേരെയും തിരിച്ചെത്തിക്കാനായി കൊണ്ടുപിടിച്ച ശ്രമമാണ് ഇമ്രാന്‍റെ ഭാഗത്ത് നിന്നും നടക്കുന്നത്. സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നുമാണ് ഇമ്രാന്റെ വാക്കുകൾ. വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
