പുതിയ കോവിഡ് കേസുകളിൽ 50 ശതമാനവും രണ്ടുരാജ്യങ്ങളിൽ നിന്നെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ഞായറാഴ്ച ലോകത്തുണ്ടായ പുതിയ കോവിഡ് ബാധയിൽ പകുതിയും രണ്ടു രാജ്യങ്ങളിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു രാജ്യങ്ങളുടെ പേരുകൾ അദ്ദേഹം പറഞ്ഞില്ല. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച പുതുതായി രോഗം ബാധിച്ചത് 2,30,000 പേർക്കാണ്. അതിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടത് 10 രാജ്യങ്ങളിൽ നിന്നായാണ്. മാത്രമല്ല, മൊത്തം രോഗബാധയുടെ പകുതിയും രണ്ടു രാജ്യങ്ങളിൽ നിന്നാണുണ്ടായത്.- അദ്ദേഹം വിശദീകരിച്ചു.
ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ രാജ്യങ്ങളുടെ പേരുകൾ വിശദീകരിച്ചില്ലെങ്കിലും ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നായി 1,12,000 കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് പ്രതിരോധ കാര്യത്തിൽ നിരവധി രാജ്യങ്ങൾ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ടെഡ്രോസ് തുറന്നടിച്ചു. നിരവധി സർക്കാരുകളും ജനങ്ങളും കോവിഡിനെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

