വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു; ഇനി അൾത്താര വണക്കത്തിനു യോഗ്യത


വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.  ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും അടക്കം നിരവധി പേരുടെ സാന്നിധ്യത്തിലാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശുദ്ധ പ്രഖ്യാപനം നടന്നത്.  മദര്‍ മറിയം ത്രേസ്യയ്ക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയന്‍ സന്ന്യാസസഭാംഗം ദുൾചെ ലോപസ് പോന്തെസ് , സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് എന്നിവരും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു.  വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച ചടങ്ങുകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

article-image
ഭരണങ്ങാനത്തുനിന്നുള്ള അൽഫോൻസാമ്മയാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധ. അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ മദർ തെരേസയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ജീവിത വിശുദ്ധി കൊണ്ട് ലോകത്തിനു സുഗന്ധമായി മാറിയ ചാവറയച്ചനും എവുപ്രാസ്യമ്മയും 2014ൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു.

മറിയം ത്രേസ്യയടക്കം 5 പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ മാർപാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തി. തുടർന്ന് ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വയ്ക്കും. ഈ തിരുശേഷിപ്പ് മാർപാപ്പ പരസ്യമായി വണങ്ങുന്നതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളിൽ മറിയം ത്രേസ്യ ഉൾപ്പെടെ 5 വിശുദ്ധരെയും പരസ്യമായി വണങ്ങാനുള്ള അംഗീകാരവുമാകും.
മറിയം ത്രേസ്യയുടെ മാതൃരൂപതയായ ഇരിങ്ങാലക്കുട മെത്രാൻ മാർ പോളി കണ്ണൂക്കാടൻ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ സഹകാർമികനാണ്. മലയാളികളടക്കം ആയിരക്കണക്കിനു വിശ്വാസികൾ ഈ ചരിത്രനിമിഷത്തിനു സാക്ഷികളായി. മലയാളിയായ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ചടങ്ങിനെത്തിയ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. വത്തിക്കാന്റെ ചുമതലയുള്ള സ്ഥാനപതി സിബി ജോർജും സംഘത്തിൽ അംഗമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed