ആറാം സൈനിക ഗ്രൂപ്പുമായി ട്രംപ് ; ലക്ഷ്യം ബഹിരാകാശം

വാഷിംഗ്ടൺ : ആറാം സൈനിക ഗ്രൂപ്പിന് രൂപകൽപന നൽകാൻ അമേരിക്കൻ സൈന്യത്തിന് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉത്തരവ് നൽകി. ബഹിരാകാശ സേനയെന്നാണ് ആറാം ഗ്രൂപ്പിനെ ട്രംപ് വിശേഷിപ്പിക്കുന്നത്. ബഹിരാകാശത്ത് അമേരിക്കയുടെ സാന്നിധ്യം വേണമെന്ന് ട്രംപ് പറഞ്ഞു.
പുതുതായി രൂപീകരിക്കുന്ന സൈനിക ഗ്രൂപ്പിലൂടെ ജോലി സാധ്യതകൾ കൂട്ടാനാകുമെന്നും അതോടൊപ്പം ദേശീയ സുരക്ഷക്കും സന്പദ്വ്യവസ്ഥക്കും ഇത് ഉപകാരപ്പെടുമെന്നുമാണ് ട്രംപ് പറയുന്നത്. അമേരിക്കയുടെ വെറും സാന്നിധ്യം മാത്രമല്ല, ബഹിരാകാശത്ത് രാജ്യത്തിന്റെ ആധിപത്യം ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. ബഹിരാകാശ സൈന്യത്തെക്കുറിച്ചുള്ള പൂർണ രൂപത്തെ കുറിച്ചും ഇതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഇപ്പോൾ പൂർണമായൊരു ധാരണയില്ല. സൈന്യത്തെ രൂപീകരിക്കുന്നതിന് മുന്പ് അമേരിക്കൻ കോൺഗ്രസിൽ സേന രൂപീകരിക്കാനുള്ള നിയമം പാസാക്കേണ്ടതുണ്ട്. ചന്ദ്രനിലേക്ക് വീണ്ടും അമേരിക്കക്കാർ യാത്ര നടത്തുമെന്നും, പിന്നീട് ആളുകളെ ചൊവ്വയിലേക്ക് അയക്കുമെന്നുമൊക്കെയാണ് ട്രംപിന്റെ വാദം.
ചൈനയോ റഷ്യയോ ബഹിരാകാശ യാത്ര നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ പക്ഷം. ബഹിരാകാശ യാത്രാ ക്രമീകരണങ്ങളുടെ പുറം മിനുക്കു പണികൾക്ക് നടത്താൻ ഫെഡറൽ ഏജൻസികളെ നിയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.