നിബന്ധനകളില്ലാതെ ഉത്തര കൊറിയയുമായി ചർച്ചയ്ക്ക് തയാറെന്ന് അമേരിക്ക

വാഷിംഗ്ടൺ : ഉത്തര കൊറിയയുമായി നിബന്ധനകളില്ലാതെ സംസാരിക്കാൻ അമേരിക്ക തയാറാണെന്ന് വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ്. ഇരുകൊറിയകളും തമ്മിൽ ശീതകാല ഒളിന്പിക്‌സിന്റെ പശ്‌ചാത്തലത്തിലുണ്ടായ അനുകൂല നിലപാടുകൾ പരിഗണിച്ചാണ് അമേരിക്കൻ നയത്തിൽ നേരിയ മാറ്റം പ്രകടമായത്.
എന്നാൽ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ആഗ്രഹിക്കാത്ത പക്ഷം അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം സാധ്യമാകില്ലെന്നും പെൻസ് കൂട്ടിച്ചേർത്തു. ഇതേവരെ ഒരു വിദേശ രാഷ്‌ട്രത്തലവനുമായി കൂടിക്കാഴ്‌ച നടത്തിയിട്ടില്ലാത്ത കിം ജോഗ് ഉൻ ദക്ഷിണ കൊറിയൻ പ്രസിഡണ്ടിനെ ഉച്ചകോടിക്കു ക്ഷണിച്ചിട്ടുമുണ്ട്. ഇപ്പോൾ തുറന്ന അനുരഞ്‌ജനത്തിന്റെ വാതിൽ അടയാതെ മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യമുണ്ടെന്ന ഉന്നിന്റെ പ്രതികരണം മഞ്ഞുരുകുന്നതിന്റെ ലക്ഷണമായാണു വിലയിരുത്തപ്പെടുന്നത്.
എന്നാൽ അമേരിക്കയുമായി ചർച്ച നടത്തുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായപ്പോൾ മുതൽ നയതന്ത്രബന്ധങ്ങൾക്ക് ഒരു പിൻവാതിൽ തുറന്നു കിടക്കുകയായിരുന്നുവെങ്കിലും ഉത്തരകൊറിയയിൽ തടവിലായ അമേരിക്കൻ പൗരന്മാരുടെ അവസ്ഥയെക്കുറിച്ചു മാത്രമാണ് കാര്യമായ ചർച്ച നടന്നത്.