ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്

നടൻ ധനുഷും സംവിധായികയും രജനീകാന്തിന്‍റെ മകളുമായ ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. വിവാഹമോചനത്തിനായി ഇരുവരും സമർപ്പിച്ച അപേക്ഷ പിൻവലിക്കാനും മുന്നോട്ട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നുമാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദമ്പതിമാരുടെ മാത്രം തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. എന്നാൽ രജനികാന്ത് അടക്കം വീട്ടിലെ മുതിർന്നവർ ചേർന്ന് ഇതിലൊരു പരിഹാരം ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്. വീട്ടിലെ മുതിർന്നവരുടെ ഉപദേശപ്രകാരം രണ്ടാളും അനുകൂലമായിട്ടുള്ള തീരുമാനം എടുക്കുകയായിരുന്നു. വൈകാതെ ഇക്കാര്യത്തിലൊരു വ്യക്തത താരങ്ങൾ തന്നെ വരുത്തുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇരുവരുടെയും കുടുംബങ്ങൾ വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ല.
വേർപിരിയൽ പ്രഖ്യാപിച്ചതിനു ശേഷം സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്നും ഐശ്വര്യ ധനുഷിന്‍റെ പേര് വെട്ടിമാറ്റിയിരുന്നു. ഐശ്വര്യ ആർ.ധനുഷ് എന്നത് ട്വിറ്ററിൽ ≅ash-rajinikanth എന്നും ഇൻസ്റ്റഗ്രാമിൽ ഐശ്വര്യ രജനി എന്നുമാണ് മാറ്റിയത്. എന്നാൽ ഇതിനിടയിൽ മക്കൾക്കു വേണ്ടി പല വേദികളിലും ഐശ്വര്യയും ധനുഷും ഒരുമിച്ചെത്തിയിരുന്നു. ചെന്നൈയിൽ ഇളയരാജയുടെ നേതൃത്വത്തിൽ നടന്ന സംഗീതനിശ റോക്ക് വിത്ത് രാജയിൽ പങ്കെടുക്കാന്‍ ധനുഷ് മക്കളായ യത്രക്കും ലിങ്കക്കും ഒപ്പമെത്തിയിരുന്നു. കൂടാതെ യത്രയെ സ്കൂളിലെ സ്പോർട്സ് ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത പരിപാടിക്കു വേണ്ടി ഐശ്വര്യയും ധനുഷും ഒരുമിച്ചെത്തിയിരുന്നു. ഗായകൻ വിജയ് യേശുദാസും ഭാര്യ ദർശനയും ഒപ്പമുണ്ടായിരുന്നു. 2004ലാണ് ധനുഷും രജനീകാന്തിന്‍റെ മകൾ കൂടിയായ ഐശ്വര്യയും വിവാഹിതരാകുന്നത്.
സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിന്‍റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകർഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടർന്ന് സിനിമാലോകത്ത് ഉയരങ്ങൾ കീഴടക്കുന്ന ധനുഷിനെയാണ് പ്രേക്ഷകർ കണ്ടത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്‍റെ സംവിധായിക കൂടിയാണ്. നീണ്ട 18 വർഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരുടെയും പിരിയൽ. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നുവെന്നും വ്യക്തികൾ എന്ന നിലയിൽ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താൻ തീരുമാനിച്ചതായും കഴിഞ്ഞ ജനുവരി 17ന് ഇരുവരും സോഷ്യൽമീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നം മാത്രമാണെന്നാണ് ധനുഷിന്‍റെ പിതാവ് കസ്തൂരിരാജ പ്രതികരിച്ചത്.
cxfjcg