ബഹ്റൈനിലേയ്ക്ക് ടിക്കറ്റും, കോവിഡ് സെർട്ടിഫിക്കേറ്റും ലഭിക്കാതെ പ്രവാസികൾ

മനാമ: നാട്ടില്‍ നിന്ന് ബഹ്റൈനിലേയ്ക്ക് വരാന്‍ ടിക്കറ്റ് ക്ഷാമത്തിന് പുറമേ കോവിഡ് സെര്‍ട്ടിഫിക്കേറ്റ് ലഭിക്കാനും പ്രയാസമേറുന്നു. നിലവിലെ സാഹചര്യത്തില്‍ മെയ് 31 വരെ എയര്‍ ഇന്ത്യയില്‍ ടിക്കറ്റുകള്‍ ലഭ്യമല്ലെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു. ഗള്‍ഫ് എയറിന് ചില ടിക്കറ്റുകള്‍ ഉണ്ടെങ്കിലും 375 ദിനാറോളമാണ് നിരക്ക്. യുഎഇ ഇന്ത്യയില്‍ നിന്ന് യാത്രവിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ബഹ്റൈനിലേയ്ക്ക് നേരിട്ടുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നത്. വിസാ കാലാവധി കഴിയാറയവരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. വിസ തീരുകയാണെങ്കില്‍ പിന്നെ എറ്റവും കുറഞ്ഞത് രണ്ട് മാസമെങ്കിലും പുതിയ വിസ ലഭിക്കാന്‍ സമയം എടുക്കും.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പാട് ചെയ്യാനുള്ള ശ്രമത്തിലാണ് വിവിധ ട്രാവല്‍ ഏജന്‍സികള്‍. അതേസമയം എയര്‍ ബബിള്‍ കരാര്‍ നിലനില്‍ക്കുന്നത് കാരണം ചാര്‍ട്ടേര്‍ഡ് സെര്‍വീസിന് അനുമതി ലഭിക്കുമോ എന്നും അറിയേണ്ടതുണ്ട്. ടിക്കറ്റിന്റെ കാര്യം ഇങ്ങിനെയാണെങ്കില്‍ കോവിഡ് നെഗറ്റീവ് സെര്‍ട്ടിഫിക്കേറ്റിന്റെ കാര്യത്തില്‍ ഇതിലും ബുദ്ധിമുട്ട് നേരിടുകയാണ് പ്രവാസികള്‍. നിലവില്‍ യാത്രയ്ക്ക് 48 മണിക്കൂിനുള്ളില്‍ എടുത്ത, ക്യുആര്‍ കോഡുള്ള സെര്‍ട്ടിഫിക്കേറ്റ് ആണ് കൈവശം വെക്കേണ്ടത്. കേരളത്തിലെ കോവിഡ് പരിശോധ ഫീസ് 1700ല്‍ നിന്ന് 500 ആക്കിയതോടെ പല ലാബുകളും പ്രതിക്ഷേധത്തിന്റെ ഭാഗമായി ഇത് മനപ്പൂര്‍വം വൈകിപ്പിക്കുന്ന എന്ന പരാതിയാണ് യാത്രക്കാര്‍ക്കുള്ളത്.