പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച രണ്ടു പേരെ കോടതി വെറുതെവിട്ടു
മനാമ : പിടികിട്ടാപുള്ളിയെ ഒളിച്ച് താമസിക്കാൻ സഹായിക്കുകയും ആയുധം കൈവശം വക്കുകയും ചെയ്ത കുറ്റത്തിന് പിടിയിലായ സഹോദരങ്ങളായ രണ്ട് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ലോവർ ക്രിമിനൽ കോടതി വെറുതെവിട്ടു. നിയമപരമായ രേഖകളില്ലാതെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ വീട് പരിശോധിച്ചതെന്നും കോടതി കണ്ടെത്തി. പ്രതികളെ അറസ്റ്റുചെയ്തതും വീട് പരിശോധനക്ക് വിധേയമാക്കിയതും കാലാവധി കഴിഞ്ഞ വാറണ്ട് ഉപയോഗിച്ചായിരുന്നു എന്ന് പ്രതികളുടെ അഭിഭാഷക ഫെദ അബ്‌ദുള്ള പറഞ്ഞു.
കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ പങ്കിനെക്കുറിച്ച് പ്രഥമ അന്വേഷണ റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ അഭിഭാഷക കോടതിയ്ക്ക് മുന്നിൽ ചൂണ്ടിക്കാട്ടി. സഹോദരന്മാരിൽ ഒരാൾക്ക് പിടികിട്ടാപ്പുള്ളിയായ പ്രതിയെ അറിയാമെങ്കിലും, താൻ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് അയാൾക്ക് യാതൊരു ധാരണയുമില്ലെന്ന് അഭിഭാഷക കോടതിയിൽ പറഞ്ഞു. ആറുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടുവെന്നാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെങ്കിലും റിപ്പോർട്ടിൽ തിയതി പരാമർശിച്ചിട്ടില്ല.
2011 ൽ മൂന്ന് മാസത്തെ ജയിൽ ശിക്ഷയും 100 ബഹ്‌റൈൻ ദിനാർ പിഴയുമാണ് ഇയാൾക്ക് ശിക്ഷ വിധിച്ചിരുന്നത്. എന്നാൽ കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. ഒരു വടിയും കത്തിയും കൈവശം വെച്ചതിനാണ് ഇവരെ പിടികൂടിയതെന്നും ഇത് അവരുടെ നേരെ കേസെടുക്കുന്നതിന് പര്യാപ്തമല്ലെന്നും അഭിഭാഷക കോടതിയോട് പറഞ്ഞു. ഇതോടെ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ അറസ്റ്റ് വാറൻറ് അസാധുവമാണെന്ന് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
