മഴക്കാലത്തെ വെള്ളപ്പൊക്ക സാദ്ധ്യതകൾ ചർച്ച ചെയ്യണമെന്ന് എം.പിമാർ

മനാമ : മഴക്കാലത്തെ വെള്ളപ്പൊക്ക സാദ്ധ്യതകളെക്കുറിച്ചും പ്രശ്നം പരിഹരിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചും പാർലമെന്റിൽ ചർച്ച നടത്തണമെന്ന എം.പിമാരുടെ അപേക്ഷയെ തുടർന്ന് വിഷയം സഭയിൽ ചർച്ച ചെയ്യും. മഴക്കാലത്ത് വെള്ളപ്പൊക്കം മൂലം രാജ്യം നേരിടുന്ന പ്രശ്നങ്ങൾ വ്യക്തമാക്കണമെന്നാണ് എം.പിമാർ ആവശ്യപ്പെട്ടത്. മഴക്കാലത്ത് നാശനഷ്ടങ്ങൾ നേരിടുന്ന പൗരന്മാർക്ക് ചർച്ചയുടെ ഫലമായി അവ പരിഹരിക്കാനാകുമെന്നും അവർ വ്യക്തമാക്കി.
അലി അൽ മുഖ്‌ല, അബ്ദുൾ ഹലീം മുറാദ്, അനസ് ബുഹിന്ദി, നബീൽ അൽ ബലൂഷി, ഖലീഫ അൽ ഖനീം, അബ്ദുള്ള ബിൻഹാവൈൽ, തയാബ് അൽ നുഐമി, മോസെൻ അൽ ബക്രി, ഒസാമ അൽ ഖജാ, ഈസ തുർകി, ദാവൂദ് സൽമാൻ എന്നീ എം.പിമാരാണ് ഈ ആവശ്യം ഉന്നയിച്ചത്.
എല്ലാ നാല് ഗവർണറേറ്റുകളിൽ നിന്നുമുള്ള എം.പിമാർ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരവും ആവശ്യപ്പെടുന്നു. മഴക്കാലത്ത് പല പ്രദേശങ്ങളും മഴക്കെടുതികൾ അനുഭവിക്കുകയും പ്രദേശത്തെ റോഡുകൽ വെള്ളത്തിനടിയിലാകുകയും ചെയ്യുന്നതായും ഇവർ വ്യക്തമാക്കി. കഴിഞ്ഞ ദശാബ്ദങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കഴിഞ്ഞ ഫെബ്രുവരിയിൽ പെയ്ത കനത്ത മഴ മൂലം ബഹ്റൈന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. അംഗീകാരം ലഭിച്ചാൽ, എം.പിമാരുടെ സെഷനിൽ സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യും.