ഫാസിസ്റ്റ് ഭീഷണിക്കെതിരെ യുവജന ഐക്യം രൂപപ്പെടുത്തും : ഷാഫി പറന്പിൽ

മനാമ : രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണി നേരിടുന്നതിന് യുവജന സമൂഹത്തെ അണിനിരത്താൻ യുവജന സംഘടനകളുടെ ഐക്യം രൂപപ്പെടുത്തുമെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജന.സെക്രട്ടറിയായി നിയമിതനായ ഷാഫി പറന്പിൽ എം.എൽ. എ പറഞ്ഞു. ഒ.ഐ.സി.സി പാലക്കാട് ഫെസ്റ്റിൽ സംബന്ധിക്കാൻ ബഹ്‌റൈനിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. മനുഷ്യന്റെ ഭക്ഷണവും എഴുത്തും ചിന്തയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് മറ്റെല്ലാ വിയോജിപ്പുകളും മാറ്റിവെച്ചുകൊണ്ട് ഫാസിസത്തിനെതിരായ ഐക്യം ആവശ്യമായി വന്നിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ ഇന്ത്യയുടെ വൈവിധ്യത്തിനനുസൃതമായി മാത്രമെ ഇത്തരം കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ. കേരളത്തിൽ ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകളുമായി ഫാസിറ്റ് വിരുദ്ധ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗരി ലങ്കേഷിന്റെ കൊലപാതകം അടക്കം ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടും അതിനെ അപലപിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നതും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ മൗനവും ഇത്തരം കൊലപാതകങ്ങൾക്കുള്ള ന്യായീകരണമായി മാത്രമേ കാണാൻ കഴിയൂ എന്നും വിലയിരുത്തി. പ്രധാനമന്ത്രിയെ ട്വീറ്ററിൽ പിന്‍തുടരുന്ന വലിയൊരു വിഭാഗം ഗൗരി ലങ്കേഷിന്റെ വധത്തെ ന്യായീകരിക്കുന്നത് കണ്ടിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുത് വേദനാ ജനകമാണ്. എതിർപ്പിന്റെ ശബ്ദത്തെ ഇല്ലാതാക്കുക എന്നത് ഫാസിസത്തിന്റെ രീതിയാണ്. ഇതിനുള്ള മൗനാനുവാദമാണ് പ്രധാനമന്ത്രി നൽകുന്നത്.
ഫാസിസത്തിനെതിരെ രാജ്യത്ത് മതേതര ശക്തികളുടെ ഐക്യത്തെ തകർക്കാൻ സി.ബി.ഐ, ഐ.ടി, റെയ്ഡ് തുടങ്ങിയവയെ ബി.ജെ.പിയുടെ പോഷക സംഘടന ആക്കിമാറ്റിയിരിക്കുന്നു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കരുത്തോടെ മുന്നേറുകയാണ്. രാഹുൽ ഗാന്ധി പാർട്ടി നേതൃത്വം ഏറ്റെടുക്കുന്നതോടെ പുതിയ ഊർജ്ജം പാർട്ടിക്ക് കൈവരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികളെ തുറന്നു കാട്ടേണ്ട മാധ്യമങ്ങളിൽ ഒരു വിഭാഗം സർക്കാരിന്റെ പി.ആർ ഏജൻസികളായി തരം താഴുന്നു. ദേശീയ മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി സർക്കാറിന് ഓശാന പാടുന്നവരാക്കി മാറ്റിയിരിക്കുന്നു.
ഈ അവസ്ഥയിൽ നവ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടു ജനങ്ങൾ സൃഷ്ടിക്കുന്ന പ്രതിരോധം പ്രതീക്ഷാ നിർഭരമാണെന്നും യുവാക്കൾ സാമൂഹിക മാധ്യമങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നരേന്ദ്ര മോഡി സർക്കാറിന്റെ ഭരണ പരാജയം ഇത്തരത്തിലുള്ള വർഗ്‍ഗീയ അജണ്ട നടപ്പാക്കി മറച്ചുവെയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. ക്രൂഡ് ഓയിൽ വില താഴോട്ട് പൊയിക്കൊണ്ടിരിക്കുന്പോഴും ഇന്ത്യയിൽ എണ്ണവില ഉയർന്നുകൊണ്ടിരിക്കുന്ന അവസ്ഥയുണ്ടാക്കുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് നൽകിയ മുന്നറയിപ്പുകളെ പുച്ഛിച്ചുകൊണ്ടു നടപ്പാക്കിയ സാന്പത്തിക നടപടികൾ രാജ്യത്തിന് തിരിച്ചടിയായി. ‘ഹാർവാർഡിനേക്കാൾ വലുതാണ് ഹാർഡ്−വർക്ക്’ എന്ന് പറഞ്ഞ മോഡിക്ക് പ്രസംഗത്തേക്കൾ വലുതാണ് അറിവ് എന്ന് ഇപ്പോൾ മനസ്സിലായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക റൂട്‌സിന് സംഭവിച്ച വീഴ്ചകൾ പരിഹരിച്ചുകൊണ്ട് പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ താഴെ തട്ടിലെ പ്രവർത്തനങ്ങളെ സഹായിക്കുന്ന തരത്തിൽ ഇടപെടാൻ ഒ.ഐ.സി.സിയെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാഷണൽ കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്. പുതിയ നേതൃനിരയെ പ്രോത്‍സാഹിപ്പിക്കുന്ന തരത്തിലായിരിക്കും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കും. ബഹ്‌റൈൻ കേരളീയ സമാജം കേരളത്തിൽ നിർധനർക്ക് നിർമ്‍മിച്ചു നൽകുന്ന 14 വീടുകളിൽ ഒന്നിന്റെ പ്രവൃത്തി ഒ.ഐ.സി.സി ഏറ്റെടുത്ത് നിർവ്‍വഹിക്കും.
വാർത്താ സമ്മേളനത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, ഗ്ലോബൽ സെക്രട്ടറി സന്തോഷ് കപ്പിൽ, ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി മനു മാത്യു, പാലക്കാട് ജില്ലാ പ്രസിഡണ്ട് ജോജി ലാസർ, സെക്രട്ടറി സൽമാനുൽ ഫാരിസ്, അനസ്, യൂത്ത്−വിംഗ് പ്രസിഡണ്ട് ഇബ്രാഹിം അദ്ഹം, ജനറൽ സെക്രട്ടറിമാരായ ജിജോ പുതുപ്പള്ളി, സൈഫ്ൽ മീരാൻ, വൈസ് പ്രസിഡണ്ട് ഷമിം നടുവണ്ണൂർ, പാലക്കാട് ഫെസ്റ്റ് കൺവീനർ നിസാർ കുന്നംകളത്തിങ്കൽ എന്നിവരും പങ്കെടുത്തു.