ഇന്ത്യൻ സിനിമയിലെ ഫെമിനിസം : എസ്തെറ്റിക്ക് ഡെസ്ക്ക് പ്രഭാഷണം സംഘടിപ്പിച്ചു

മനാമ : എസ്തെറ്റിക്ക് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സിനിമയിലെ ഫെമിനിസം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സഗയ്യ കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ നയൻതാര സലീം വിഷയമവതരിപ്പിച്ച് സംസാരിച്ചു. എല്ലാ ജെണ്ടറിലും പെട്ടവരുടെയും സമത്വം എന്ന വീക്ഷണത്തിലാണ് വിഷയത്തിലെ ഫെമിനിസ നിർവ്വചനമെന്ന് അവർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമാ വ്യവസായം പുരുഷ മേധാവിത്വം നിറഞ്ഞതാണ്.
ചുരുക്കം ചില ആക്ടേഴ്സ്, സിംഗേഴ്സ്, ഡാൻസേഴ്സ് എന്നിവരെ ഒഴിവാക്കിയാൽ ഡയറക്ടർ, സിനിമാട്ടോഗ്രാഫർ, കോസ്റ്റ്യൂം ഡിസൈനർ തുടങ്ങി എല്ലാവരും പുരുഷന്മാരാണ്. അവരുടെ ചായ്‌വുകൾ അവരുടെ ഉൽപ്പന്നത്തിൽ ഉണ്ടാവുകയും ചെയ്യുന്നു.
പെണ്ണ് എന്ത് വേഷമാണ് ചെയ്യേണ്ടതെന്ന പുരുഷ സംവിധായകന്റെ മനോഗത പ്രകാരമാണ് സ്ത്രീകൾ ചെയ്യുന്ന വേഷങ്ങൾ ഉണ്ടാകുന്നത്. അതേസമയം പുരുഷ മേധാവിത്വം സർവ്വതിലും ലീനമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ആദാമിന്റെ വാരിയെല്ല്, ഗദ്ദാമ, ഫയർ, ക്യൂൻ, പിക്ക്, പിങ്ക്, ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, ചിത്രാംഗദ തുടങ്ങിയെ സിനിമകൾ ചർച്ചയ്ക്ക് വിധേയമാക്കി .
തുടർന്ന് നടന്ന ചർച്ചയിൽ അനിൽ വേങ്കോട്, പി.ടി തോമസ്, സുധീശ് രാഘവൻ, കെ.വി പ്രകാശൻ, എസ്.വി ബഷീർ, രൺജൻ ജോസഫ്, നിബു നൈനാൻ, സുജേഷ്, ഇ.എം സലീം, പങ്കജ് നാഭൻ, ബിജു മോൻ പി.വൈ എന്നിവർ സംസാരിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധ പ്രമേയം എൻ.പി ബഷീർ അവതരിപ്പിച്ചു.
എസ്തെറ്റിക്ക് ഡെസ്ക്ക് പ്രസിഡണ്ട് ജയചന്ദ്രൻ അദ്ധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതവും സ്വാതി ജോർജ്ജ് നന്ദിയും പറഞ്ഞു.