ബഹറിനിലെ എണ്ണയിതര വരുമാനത്തിൽ വളർച്ച

മനാമ: രാജ്യത്തിന്റെ എണ്ണയിതര വരുമാനത്തിൽ വളർച്ച. എക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (EDB) പുറത്തു വിട്ട വിവരങ്ങൾ പ്രകാരം, 2016 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 4.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതായി കണ്ടത്. 2015 സാമ്പത്തിക വർഷത്തിൽ പ്രസ്തുത വളർച്ച 2.9 ശതമാനം ആയിരുന്നുവെങ്കിൽ, 2016 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദങ്ങൾ പിന്നിടുമ്പോൾ വളർച്ച 3.6 ശതമാനമായി വളർന്നു എന്നും EDB പ്രസ്താവനയിൽ പറയുന്നു. ക്രൂഡ് ഓയിൽ വിപണിയിലെ ചാഞ്ചാട്ടവും, അന്താരാഷ്‌ട്ര മാർക്കറ്റിലെ അസ്ഥിരതയും പ്രാദേശികമായും, ആഗോളതലത്തിലും സമ്മർദ്ദം നൽകിയ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ എണ്ണയിതര വരുമാനത്തിൽ ഉണ്ടായ വളർച്ച അസൂയാവഹം ആണെന്നും ഔദ്യോഗിക കുറിപ്പിൽ പറയുന്നു. സാമൂഹിക സേവനങ്ങളും, സ്വകാര്യ സേവനങ്ങളും, നിർമ്മാണ-സാമ്പത്തിക മേഖലകളും ഉൾപ്പടെയുള്ള മേഖലകളിൽ ഉണ്ടായ വളർച്ചാ മികവാണ് ഇതിനു പിന്നിലെന്നും ബോർഡ് പരാമർശിച്ചു. മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ബഹ്‌റൈനിലെ സാമ്പത്തികരംഗം വിവിധ മാർഗങ്ങൾ അവലംബിച്ചു ശക്തമായ വളർച്ചയെ നേടുകയാണ്.
അതിനു പുറമെ രാജ്യത്തു നടപ്പാക്കിയ റഗുലേറ്ററി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ നവീകരണവും വളർച്ചയും വർധിപ്പിക്കുകയും ചെയ്യുന്നു. കിംഗ് ഫഹദ് കോസ്വേ വഴി സൌദി അറേബ്യയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിന്റെ സമയ ലാഭത്തിലൂടെ രാജ്യത്തു വരുമാനത്തിന്റെ സ്രോതസ്സ് വർധിപ്പിക്കാൻ സഹായിക്കും. സാമ്പത്തിക രംഗത്തെ പുരോഗമനം ലക്‌ഷ്യം കണ്ട് ആൽബ സിക്സ്ത് പോട്ട് ലയിന് പദ്ധതിയ്ക്ക് $ 3.0 ബില്യൺ , ഇതുമായി തന്നെ ബന്ധപ്പെട്ട് വൈദ്യുതി കരാറിനായി $ 800 ദശലക്ഷം , വിമാനത്താവളം ആധുനികവത്കരണത്തിനു വേണ്ടി ഒരു $ 1.0 ബില്യൺ കരാർ, ബനാഗ്യാസ് പദ്ധതിയ്ക്കായി $ 355 ദശലക്ഷം എന്നിവയാണ് രാജ്യത്തു വരുന്ന പ്രധാന പദ്ധതികൾ.