അന്താരാഷ്ട്ര നിലവാരത്തിലുള്ള സുസ്ഥിര പൊതുഗതാഗത സംവിധാനവുമായി ബഹ്‌റൈൻ മുന്നോട്ട്: ഗതാഗത മന്ത്രി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ലോകോത്തര നിലവാരത്തിലുള്ളതും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ബഹ്‌റൈൻ ശക്തമായി മുന്നോട്ട് പോവുകയാണെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. ലോക പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് സുസ്ഥിരമായ നഗര വികസനത്തിന് ഗതാഗത മേഖല നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. നഗരങ്ങളെ കൂടുതൽ കാര്യക്ഷമമായി പരസ്പരം ബന്ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കരുത്തുറ്റ പൊതുഗതാഗത ശൃംഖല അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭൂതല ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വൈവിധ്യമാർന്ന യാത്രാ മാർഗങ്ങൾ ഒരുക്കുന്നതിനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. 2030-ഓടെയുള്ള ബഹ്‌റൈൻ സാമ്പത്തിക ദർശനത്തിനും 2060-ൽ ലക്ഷ്യമിടുന്ന കാർബൺ രഹിത പദവിക്കും അനുസൃതമായാണ് ഈ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഗൾഫ് മേഖലയിലുണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്കിടയിലും രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിച്ചുവെന്നത് ശ്രദ്ധേയമാണ്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം 80 ശതമാനം പ്രവർത്തനക്ഷമതയോടെ ഏകദേശം 7.8 ലക്ഷത്തിലധികം യാത്രകൾ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ 600-ലധികം ബസ് സ്റ്റേഷനുകളും 26 പ്രധാന റൂട്ടുകളും ഉൾപ്പെടുന്ന വിപുലമായ ശൃംഖലയാണ് ബഹ്‌റൈനുള്ളത്. പ്രതിദിനം ഏകദേശം 40,000 കിലോമീറ്ററോളം ദൂരം ബസുകൾ സഞ്ചരിക്കുന്നുണ്ട്. 2015-ൽ പൊതുഗതാഗത മേഖല പുനരുദ്ധരിച്ചതിന് ശേഷം ഇതുവരെ 11.6 കോടിയിലധികം യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
asdasd

