ഹോർമുസ് കടലിടുക്കിൽ സുരക്ഷ ശക്തമാക്കാൻ ബ്രിട്ടനും സഖ്യകക്ഷികളും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ലണ്ടൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികളുമായി ചേർന്ന് ബ്രിട്ടൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു. മേഖലയിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തിങ്കളാഴ്ച രാത്രി ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായി സ്റ്റാർമർ ചർച്ച നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം നിലനിർത്തുന്നതിൽ മൂന്ന് രാജ്യങ്ങളും വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇറാന്റെ ഭീഷണികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ബ്രിട്ടീഷ് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷാ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നതിനാലാണ് വാണിജ്യ കപ്പലുകൾക്ക് പിന്തുണ നൽകാൻ ബദൽ മാർഗങ്ങൾ തേടുന്നതെന്ന് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മേഖലയിലെ സുരക്ഷാ സന്നാഹങ്ങൾ വർദ്ധിപ്പിക്കുന്നതിനായി വിമാനവാഹിനിക്കപ്പലുകളെ അയക്കാൻ ബ്രിട്ടന് പദ്ധതിയൊന്നുമില്ലെന്ന് 'ദ ടൈംസ് ഓഫ് ലണ്ടൻ' റിപ്പോർട്ട് ചെയ്തു. സംഘർഷം ലഘൂകരിക്കാൻ ഫ്രാൻസ് നാവിക സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പലായ 'എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസ്' നാറ്റോയുടെ സൈനികാഭ്യാസത്തിനായി ആർട്ടിക് മേഖലയിലേക്ക് പോകാനാണ് സാധ്യത. നിലവിൽ സൈപ്രസിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഒരു ബ്രിട്ടീഷ് കപ്പൽ മാത്രമാണ് മേഖലയിലുള്ളത്. എന്നാൽ അടിയന്തര സാഹചര്യം നേരിടാൻ അഞ്ചു ദിവസത്തിനകം യാത്ര തിരിക്കാൻ പാകത്തിൽ വിമാനവാഹിനിക്കപ്പലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
aa


