31 വർഷങ്ങൾ നീണ്ട കഷ്ടപ്പാടുകൾക്കൊടുവിൽ തമിഴ്നാട് സ്വദേശി നാട്ടിലേയ്ക്ക്

മനാമ: പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ നഷ്ടപ്പെട്ട് ബഹ്റിനിൽ വർഷങ്ങളായി കഴിയുകയായിരുന്ന പ്രവാസി, പൊതുപ്രവർത്തകരുടെ സഹായത്താൽ സ്വദേശത്തയ്ക്ക് മടങ്ങുന്നു. തമിഴ് നാട്ടിലെ തഞ്ചാവൂർ പട്ടുക്കോട്ട സ്വദേശിയായ തങ്കവേൽ (67) ആണ് 31 വർഷത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ നാട്ടിലേയ്ക്ക് യാത്രയാകുന്നത്.
കൺസ്ട്രക്ഷൻ കന്പനിയിൽ ജോലിക്കായി 31 വർഷങ്ങൾക്ക് മുന്പാണ് അടുത്ത ബന്ധുവിന്‍റെ സഹായത്താൽ തങ്കവേൽ ബഹ്റിനിൽ എത്തിയത്. തുടക്കത്തിൽ ലേബർ കന്പനികളിൽ ജോലി ചെയ്തുവെങ്കിലും പിന്നീട് അത് തുടരാൻ കഴിയാത്ത അവസ്ഥയിലായി.വർഷങ്ങളായുള്ള പ്രമേഹബാധയും പ്രായാധിക്യവും കാഴ്ച്ചകുറവും സ്ഥിരമായി ജോലിക്ക് പോകുന്നതിന് തടസ്സമായി മാറുകയായിരുന്നു.അതിനിടയിൽ പാസ്പോർട്ട് കൂടി നഷ്ടപ്പെട്ടതോടെ നാട്ടിലേയ്ക്ക് മടങ്ങി പോകാനും സാധിക്കാത്ത സാഹചര്യമായി.
ഒടുവിൽ ബഹ്റിൻ കന്യാകുമാരി കോൺഗ്രസ്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡണ്ട് പൊഴിയൂർ ഷാജിയുടെ നേതൃത്വത്തിൽ രേഖകൾ ശരിയാക്കുകയും കന്യാകുമാരി കോൺഗ്രസ്സ് കമ്മിറ്റി അംഗം മൈക്കിൾ നേവിസ് തങ്കവേലിന് നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് നൽകുകയും ചെയ്തതോടെയാണ് സ്വദേശത്തേയ്ക്ക് മടങ്ങാൻ തങ്കവേലുവിന് സാഹചര്യമൊരുങ്ങിയത്. ഒ.ഐ.സി.സി കന്യാകുമാരി പ്രസിഡണ്ട് തൂത്തുർ ശാലോം, ഹൂറ ഏരിയ പ്രസിഡണ്ട് ജയരാജ്, നല്ലാടി രാമലിംഗം തുടങ്ങിയവരും സഹായ സഹകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു.