സർക്കാറിന്റെ പിന്തുണയോടെ പാശ്ചാത്യ മാതൃകയിൽ സ്ട്രീറ്റ് മാർക്കറ്റുകൾ വരുന്നു

മനാമ: ഒഴിഞ്ഞ സ്ഥലങ്ങളിൽ അനധികൃതമായി തന്പടിച്ച് വഴിവാണിഭം നടത്തുന്നത് ഒഴിവാക്കാനായി സർക്കാരിന്റെ നിർദ്ദേശത്തിൽ പാശ്ചാത്യമാതൃക പിന്തുടർന്ന് സ്ട്രീറ്റ് മാർക്കറ്റുകൾ തുടങ്ങുന്നു. നോർതേൺ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ യൂസഫ് അൽ ഘതാമാണ് ഇക്കാര്യം വാർത്താലേഖകരോട് പറഞ്ഞത്. ‘അടുക്കും ചിട്ടയുമില്ലാതെ ഒഴിഞ്ഞ സ്ഥലങ്ങളിൽ അനധികൃതമായി താവളമുറപ്പിച്ച് വഴിവാണിഭം നടത്തുന്നത് രാജ്യത്ത് കണ്ടു വരുന്ന പ്രവണതയാണ്. ഇവരെക്കുറിച്ച് ഒട്ടനവധി പരാതികളും പൊതുജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത്തരം വ്യാപാരികളെ ശല്ല്യമായാണ് ജനം കരുതുന്നത്. ഇതിനൊരറുതി വരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചില റോഡുകൾ അടച്ചിടുകയും ഇവിടെ വ്യാപാരം നടത്തുന്നതിനായി വ്യാപാരികൾക്ക് ലൈസൻസ് നൽകുവാനുമാണ് പദ്ധതി. സർക്കാർ നിയന്ത്രണത്തിലാകയാൽ സ്ഥലത്തിന് മേൽനോട്ടം വഹിക്കുന്നതിന് പോലീസിന്റെ സാന്നിധ്യമുണ്ടാവുകയും കൂടുതൽ ചിട്ട ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും. ഒപ്പം ഈ വ്യാപാരസ്ഥാപനങ്ങളിൽ വേണ്ടരീതിയിലുള്ള പരിശോധന നടത്തുവാനും സർക്കാർ വകുപ്പുകൾക്ക് സാധിക്കുകയും ചെയ്യും − അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയെ വർക്സ്, മുനിസിപ്പാലിറ്റീസ്, അർബൻ പ്ലാനിംഗ് അഫയേഴ്സ് മന്ത്രി എസ്സാം ഖലാഫ് പിന്തുണയ്ക്കുന്നുണ്ട്. ഇത് പരന്പരാഗത ‘സഞ്ചരിക്കുന്ന ബസാറു’കളുടെ ദിനങ്ങളിലേയ്ക്ക് ഒരിക്കൽ കൂടി രാജ്യത്തെ കൊണ്ടുപോകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.