രാജ്യത്തിന്റെ സാമൂഹിക ഭവന നിർമ്മാണ പരിപാടി ത്വരിതഗതിയിൽ

മനാമ: എണ്ണവിലയിടിഞ്ഞതിനെത്തുടർന്ന് സാന്പത്തിക പ്രതിസന്ധിയിലാണെങ്കിലും രാജ്യത്തെ ഗൃഹനിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുമെന്ന് ഹൗസിംഗ് മിനിസ്റ്റർ ബസേം അൽ ഹമർ പറഞ്ഞു. ബഹ്‌റിൻ ഇന്റർനാഷണൽ മോഡേൺ ഹൗസ് എക്സിബിഷൻ 2016നുമായി ബന്ധപ്പെട്ട് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സാന്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും മന്ത്രാലയത്തിന്റെ 40,000 ഹൗസിംഗ് യൂണിറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യ പൊതുമേഖല വിഭാഗങ്ങളുടെ കൂടുതൽ സഹകരണമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. എണ്ണയിൽ നിന്നുള്ള വരുമാനം പകുതിയായി കുറഞ്ഞ സാഹചര്യത്തിൽ നസ്രീജ്, ദിയാർ അൽ മുഹ്രാഖ് എന്നിവരുമായി ദീർഘ കാലബന്ധത്തിനായി പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഇത് വഴി വൈവിധ്യമാർന്ന വഴികളിലൂടെ രാജ്യത്തിന്റെ സാന്പത്തിക ഭദ്രത ഉറപ്പാക്കും. 2018−19 വർഷത്തോടെ രാജ്യത്തിന്റെ സാമൂഹിക ഭവന നിർമ്മാണ പരിപാടിയിൽ സ്വകാര്യമേഖലയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.