സ്വദേശിവൽക്കരണം ശക്തമാക്കാൻ മന്ത്രാലയങ്ങൾ തമ്മിൽ കരാർ ഒപ്പിട്ടു

റിയാദ് : രാജ്യത്ത് സ്വദേശിവൽക്കരണ നടപടികൾ ശക്തമാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾ തമ്മിൽ കരാർ ഒപ്പിട്ടു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മന്ത്രിഡോ. അലി നാസർ അൽഖഫീസും ടെലികോം, ഐ.ടി മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മന്ത്രി അബ്ദുല്ല അൽസവാഹയുമാണ് കരാറിൽ ഒപ്പിട്ടത്. ടെലികോം, ഐ.ടി മേഖലകളിൽ സ്വദേശി ജീവനക്കാരുടെ സാന്നിധ്യം പരമാവധി വർദ്ധിപ്പിക്കുക, യുവതികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, സൗദിവൽക്കരണം ഫലപ്രദമാക്കാൻ ഉതകുന്ന വിധം സ്വദേശികൾക്ക് ആവശ്യമായ പരിശീലനം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നതും കരാറിന്റെ ലക്ഷ്യമാണ്.
വിവിധ മേഖലകളിൽ നാട്ടുകാരായ യുവതിയുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കേണ്ടതിന് വ്യത്യസ്ത മന്ത്രാലയങ്ങളും ഏജൻസികളും കൂട്ടുത്തരവാദിത്തത്തോടെയും സഹകരണത്തോടെയും യോജിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത തൊഴിൽ മന്ത്രി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ പറഞ്ഞു.
കുറച്ചു കാലമായി സൗദിയിൽ നടക്കുന്നതും ഇത് തന്നെയാണ്. സൗദിവൽക്കരണം ഫലപ്രദമാക്കാൻ അനുബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും ഒന്നിച്ചുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. പദ്ധതികൾ ആവിഷ്കരിക്കുന്നതും നടപ്പാക്കുന്നതും തുടർന്നുള്ള പരിശോധനകളും സംയുക്തമായി നടത്തുന്നു. പുതുതായി ഒപ്പിട്ട തൊഴിൽ − ഐ.ടി മന്ത്രാലയ കരാർ പ്രകാരം, ഇരു മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപവൽക്കരിക്കുകയും പ്രസ്തുത സമിതി ടെലികോം, ഐ.ടി തൊഴിൽ കന്പോളത്തിൽ ഹ്രസ്വ കാലത്തേക്കും ദീർഘ കാലത്തേയ്ക്കും വേണ്ട സൗദിവൽക്കരണ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും. സൗദികൾക്ക് മാത്രമായി നീക്കിവെക്കുന്ന തൊഴിലുകൾ, വനിതാ ജീവനക്കാരുടെ തോത് തുടങ്ങിയവ നിർണയിക്കുന്നതും ഈ സമിതി ആയിരിക്കും.
സപ്തംബർ11 മുതൽ 2019 ജനുവരി ഏഴ് വരെ മൂന്നു ഘട്ടങ്ങളിലായി പൂർണമായി സ്വദേശിവൽക്കരിക്കുമെന്ന് ഇതിനകം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച 12 മേഖലകളിലും ഇതിനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. വാഹനം, ബൈക്കുകൾ എന്നിവ വിൽക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഹോം, ഓഫീസ് ഫർണിച്ചർ കടകൾ, ഇലക്ട്രിക്, ഇലക്ട്രോണിക് കടകൾ, കണ്ണട കടകൾ, വാച്ച് കടകൾ, ആരോഗ്യ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടകൾ, ഓട്ടോ സ്പെയർ പാർട്സ് കടകൾ, മധുരപലഹാരകടകൾ (പാസ്റ്ററി), പരവതാനി കടകൾ എന്നിവയിൽ നിന്ന് 11 മാസങ്ങൾക്കുള്ളിൽ പ്രവാസികൾ പൂർണമായി ഒഴിവാകും.
മൊബൈൽ ഫോൺ, സ്വർണാഭരണം, സ്ത്രീകൾക്കുള്ള സാധനങ്ങൾ തുടങ്ങിയവയുടെ കടകളിൽ ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ് കൂടുതൽ കൂടുതൽ മേഖലകളുടെ സന്പൂർണ തദ്ദേശവൽക്കരണത്തിലൂടെ തൊഴിൽ കന്പോളത്തിലെ സ്വദേശികളുടെയും വനിതകളുടെയും സാന്നിധ്യം പരമാവധി വർദ്ധിപ്പിക്കാനുള്ള സൗദി അധികൃതരുടെ നീക്കം.