കംപ്രസറിലൂടെ ശരീരത്തിലേക്ക് കാറ്റ് അടിച്ചുകയറ്റി; യുവാവിന് ദാരുണാന്ത്യം
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ സുഹൃത്ത് തമാശയായി കംപ്രസറിലൂടെ യുവാവിന്‍റെ ശരീരത്തിലേക്ക് കാറ്റ് അടിച്ചുകയറ്റി. ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഹൂഗ്ലി നോർത്ത് ബ്രൂക്ക് ചണമില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലിയാണ് (23) മരിച്ചത്. സഹപ്രവർത്തകനായ ഷഹ്‌സാദ് ഖാനാണ് റഹ്മത്ത് അലിയുടെ ശരീരത്തിലേക്ക് കാറ്റ് പന്പ് ചെയ്തത്. നവംബർ 16ന് ആയിരുന്നു സംഭവം. തമാശക്ക് ചെയ്തതാണെന്നാണ് പറയുന്നത്. രാത്രി ഷിഫ്റ്റിൽ ജോലിക്കെത്തിയതായിരുന്നു റഹ്മത്ത് അലി. ഇയാളെ പിടികൂടി ഷഹ്‌സാദ് ഖാൻ മലദ്വാരത്തിലൂടെ കംപ്രസർ ഉപയോഗിച്ച് ശരീരത്തിലേക്ക് വായു പന്പ് ചെയ്യുകയായിരുന്നു. റഹ്മത്ത് അലി പ്രതിരോധിച്ചെങ്കിലും ഷഹ്‌സാദ് വിടാൻ ഭാവമുണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്ന് റഹ്മത്ത് അലി തളർന്നു വീണതോടെ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറ്റിന്‍റെ സമ്മർദത്തിൽ റഹ്മത്ത് അലിയുടെ കരൾ പൂർണമായും നശിച്ചു. ഗുരുതരാവസ്ഥയിലായ യുവാവിനെ ഹൂഗ്ലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. എയർ പന്പ് ഉപയോഗിച്ച് മില്ലിലെ ചണം വൃത്തിയാക്കുന്നയാളാണ് ഷഹ്സാദ്. അലിയുടെ മരണത്തോടെ കുടുംബം ചണ മില്ല് ഉപരോധിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം.