10 കിലോ മാമ്പഴം മോഷ്ടിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ

കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടന്‍പതാൽ സ്വദേശി ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചത്.
ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.
രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസ്സിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസ്സർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കടയ്ക്ക് മുന്‍പിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.
മുന്‍പ് വിവാഹ വാഗ്ദാനം നൽകി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞിരുന്നു. ഇയാളുടെ പേരിൽ നിരവധി പരാതികൾ ഒളിഞ്ഞും തെളിഞ്ഞും സേനയ്ക്കുള്ളിലുണ്ട്.
vkv