മുട്ടിൽ മരംമുറി വിവാദം: ഇ. ചന്ദ്രശേഖരൻ കെ. രാജു എന്നിവരുടെ ഭാഗത്ത് പിഴവുകളില്ലെന്ന് സിപിഐ
തിരുവനന്തപുരം: മുട്ടിൽ മരംമുറി വിവാദത്തിൽ മുൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ കെ. രാജു എന്നിവരുടെ ഭാഗത്ത് പിഴവുകളില്ലെന്ന് സിപിഐ വിലയിരുത്തൽ.
ഇന്നലെ എം.എൻ.സ്മാരകത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന സെക്രട്ടറി റവന്യൂമന്ത്രി കെ.രാജൻ, മുന്‍മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എന്നിവരാണ് ഫയലുകളടക്കം പരിശോധിച്ച് നിലപാട് സ്വീകരിച്ചത്. ഉത്തരവിന്റെ പേരിലുള്ള വിവാദം അനാവശ്യമാണ്.
2005 മുതൽ ഉയർന്നുവന്ന ആവശ്യമാണ് പല തലങ്ങളിൽ നടന്ന കൂടിയാലോചനകൾക്കുശേഷം സർക്കാർ പരിഗണിച്ചത്. സർവകക്ഷി യോഗവും ഇക്കാര്യം ആവശ്യപ്പെട്ടു.
സദുദ്ദേശ്യത്തോടെയുള്ള ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തവർക്കെതിരെ നടപടി വേണം. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിൽ ക്രമക്കേട് നടത്തിയവരുടെ പങ്ക് വെളിച്ചത്തുവരുമെന്നും യോഗം വിലയിരുത്തി. അന്വേഷണം തീരുംവരെ പരസ്യപ്രതികരണങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് നിർദേശം. കർഷകരുടെ ആവശ്യം കണക്കിലെടുത്ത് ഉത്തരവ് പുതുക്കിയിറക്കും.