അമേരിക്കയുടെ ഇറാക്ക് അധിനിവേശ സമയത്ത് സദ്ദാം ഹുസൈൻ ഒരു നോവൽ രചനയുടെ തയ്യാറെടുപ്പിലായിരുന്നു


ഇ.എ സലിം 

മേരിക്കൻ സൈന്യം സദ്ദാം ഹുസൈനെ പിടിച്ചപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്ത സി.ഐ.എ ഉദ്യോഗസ്ഥൻ ജോൺ നിക്‌സൺ എഴുതി-യ ‘ഡിബ്രിഫിംഗ് ദി പ്രസിഡണ്ട്: ദ ഇന്ററോഗേഷൻ ഓഫ് സദ്ദാം ഹുസൈൻ’ എന്ന പുസ്തകം പ്രസിദ്ധികരിക്കപ്പെട്ട പശ്ചാത്തലത്തിൽ അമേരിക്കയിൽ അനവധി പ്രക്ഷേപണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ടി.വി റേഡിയോ ന്യുസ് ഹവർ പരിപാടിയായ ‘ഡെമോക്രസി നൗ’ ജോൺ നിക്സണുമായി നടത്തിയ ടി.വി പരിപാടിയുടെ ലിഖിത രൂപം തിരക്കിട്ടു തയ്യാറാക്കിയത് എന്ന മുഖവുരയോടെ ഡെമോക്രസി നൗ ഓൺ ലൈനിൽ 2016 ഡിസംബർ 30ന് പോസ്റ്റ് ചെയ്തു. ആ അഭിമുഖം പരിഭാഷപ്പെടുത്തിയിരിക്കുകയാണ് ചുവടെ. 

 

ജുവാൻ ഗോൺസാലസ്: പത്ത് വർഷം മുന്പ് ഇതേ ആഴ്ചയിൽ, 2006 ഡിസംബർ 30ന് മുൻ ഇറാക്കി ഏകാധിപതി സദ്ദാം ഹുസൈൻ തൂക്കിലേറ്റപ്പെട്ടു. 2003ലെ യു.എസ് അധിനിവേശം തുടങ്ങിക്കഴിഞ്ഞയുടനെ തന്നെ സദ്ദാം ഹുസൈൻ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടിരുന്നു. അൽ ഖായിദ ബന്ധവും കൂട്ട നശീകരണായുധ ശേഖരവും ഉണ്ടെന്ന വ്യാജ ആരോപണത്തിന്മേലാണ് പ്രസിഡണ്ട് ജോർജ് ബുഷ് അധിനിവേശം ആരംഭിച്ചത്. അധിനിവേശം ഒരു ദശലക്ഷത്തിനു മേലെ മനുഷ്യരെ കൊന്നൊടുക്കുകയും ഇറാക്കിനെയും ആ മേഖലയെയും അസ്ഥിരപെടുത്തുകയും ചെയ്തു. ഇറാക്കിലും സിറിയയിലും ഇപ്പോഴും പോരാട്ടം തുടരുകയാണ്. നാം ഇന്നോളവും തീരെ കേട്ടിട്ടില്ലാത്ത ഒരു പരിപ്രേക്ഷ്യത്തിൽ നിന്നും ഇറാക്ക് യുദ്ധ കഥ പറയുന്ന ഒരു പുതിയ പുസ്തകം വന്നിരിക്കുന്നു. പതിമൂന്നു വർഷങ്ങൾക്കു മുന്പ് സദ്ദാം ഹുസൈനെ പിടിച്ചപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്ത സി.ഐ.എ ഉദ്യോഗസ്ഥനായ ജോൺ നിക്സനാണ് രചയിതാവ്. അധിനിവേശത്തിന്റെ സമയത്ത് തങ്ങൾക്കറിയാമെന്നു സി.ഐ.എ കരുതിയതിൽ കുടുതലും തെറ്റായിരുന്നുവെന്ന് നിക്‌സൺ വെളിപ്പെടുത്തുന്നു. 2003 ആകുന്പോഴേക്കും ഒരു നോവൽ രചനയിൽ ശ്രദ്ധ കേന്ദ്രികരിക്കുവാൻ വേണ്ടി കൂടുതൽ അധികാരങ്ങളും അനുചരന്മാരിലേക്കു കൈമാറിയിട്ടുണ്ടായിരുന്നുവെന്നു ചോദ്യം ചെയ്യലിൽ സദ്ദാം ഹുസൈൻ പറഞ്ഞിരുന്നു. കൂട്ട നശീകരണായുധങ്ങളുടെ ഒരു പദ്ധതിയും ഇറാക്കിൽ ഉണ്ടായിരുന്നില്ല.

 

ആമി ഗുഡ്‌മാൻ: അൽ ഖായിദയുടെയും വഹാബിസത്തിൽ നിന്നും ആവേശം കൊണ്ട ഇതര ഇസ്‌ലാമിസ്റ്റ് ഗ്രുപ്പുകളുടെയും കാര്യത്തിൽ സദ്ദാം ഹുസൈനു കടുത്ത വിമർശനാത്മകമായ സമീപനമായിരുന്നു. യാഥാർത്ഥത്തിൽ, തീവ്ര വാദവുമായുള്ള പോരാട്ടത്തിൽ ഇറാക്കും അമേരിക്കയും സ്വാഭാവിക സഖ്യ രാജ്യങ്ങളായിരുന്നുവെന്നു സദ്ദാം നിക്സണോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ സദ്ദാം ഇറാക്ക് വിഷയത്തിൽ ഒരു മുന്നറിയിപ്പും നൽകി. “നിങ്ങൾ പരാജയപ്പെടുവാൻ പോകുകയാണ്. ഇറാക്കിനെ ഭരിക്കുവാൻ എളുപ്പമല്ലെന്ന് നിങ്ങൾ മനസ്സിലാക്കാൻ പോകുന്നു. നിങ്ങൾക്ക് ഇറാക്കിന്റെ ഭാഷ അറിയില്ല, ചരിത്രം അറിയില്ല, നിങ്ങൾക്കു അറബിയെ മനസ്സിലാക്കാനും കഴിയില്ല” സദ്ദാം പറഞ്ഞു.

ശരി, ഞങ്ങളോടൊപ്പം ‘ഡിബ്രിഫിംഗ് ദി പ്രസിഡണ്ട്: ദ ഇന്ററോഗേഷൻ ഓഫ് സദ്ദാം ഹുസൈൻ’ എന്ന പുസ്തകം രചിച്ച ജോൺ നിക്‌സൺ ചേരുന്നു. താങ്കൾ ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ അതിശയിപ്പിക്കുന്നതാണ്. സദ്ദാം ഹുസൈനെ ചോദ്യം ചെയ്യുവാൻ പോയ ആദ്യ ആൾ നിങ്ങളാണ്. നിങ്ങൾ അദ്ദേഹത്തെ പഠിച്ചിരുന്നു −ജോൺ നി-ക്‌സൺ: അതെ 

ആമി ഗുഡ്‌മാൻ: വർഷങ്ങളോളം 

ജോൺ നിക്‌സൺ: അതെ 

 

ആമി ഗുഡ്‌മാൻ: എന്താണ്, സദ്ദാമിനെ കണ്ടു മുട്ടിയപ്പോൾ നിങ്ങളെ ചകിതനാക്കുന്നതായ എന്താണ് നിങ്ങൾ കണ്ടെത്തിയത്?

ജോൺ നിക്‌സൺ: ഒരാളെ ഒരു ടി.വി സ്‌ക്രീനിലോ, ഒരു സിനിമയിലോ, ചിത്രത്തിലോ കണ്ടു പരിചയിക്കുന്നതു നൽകുന്ന പ്രതീതി ഒരു കാര്യം. എന്നാൽ അയാളെത്തന്നെ യഥാർത്ഥത്തിൽ സന്ധിക്കുന്നതും അടുത്ത് പരിചയിച്ച് അയാളോട് സംസാരിക്കാൻ തുടങ്ങുന്നതും തികച്ചും വ്യത്യസ്ഥമായ മറ്റൊരു പ്രതീതിയാണ്. നോക്കു, ‘ബാഗ്ദാദിന്റെ അറവുകാരനെ’യാണ് ഞാൻ കണ്ടുമുട്ടേണ്ടത്. എന്നാൽ പ്രായം ഏറുന്ന ഒരു ഇറാക്കി മുത്തശ്ശനോട് സംസാരിക്കുന്ന എന്നെയാണ് ഞാൻ കാണുന്നത്. എന്നെ ചകിതനാക്കിയ കാര്യങ്ങളിൽ ഒന്നിതാണ്. അദ്ദേഹം പറഞ്ഞു “നോക്കു, ഞാൻ ഒരു നോവലിന്റെ പണിയിലായിരുന്നു”. സദ്ദാമിന്റെ അധികാരങ്ങളുടെ കൈമാറ്റം സി.ഐ.എയിൽ ഞങ്ങൾക്കു യാതൊന്നും തന്നെ അറിവില്ലാത്ത ഒരു വിഷയം ആയിരുന്നു. കൃത്രിമപ്പണികളുടെ തന്പുരാനായും ചരടുവലികളുടെ ആശാനായുമാണ് സദ്ദാമിനെ ഞങ്ങൾ അപ്പോഴും കരുതിയത്. എന്നാൽ സത്യത്തിൽ ദൈനംദിന രാജ്യ കാര്യങ്ങളുടെ ഭരണ നിർവഹണ അധികാരം സദ്ദാം മുതിർന്ന അനുചരന്മാർക്കു കൈമാറിയിരുന്നു.

 

ജുവാൻ ഗോൺസാലസ്: താങ്കൾ എങ്ങിനെയാണ് ഇതിനായി, ഈ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്?. പിന്നെ, എങ്ങിനെയാണ് അത് നടത്തിയെടുത്തത്? ആ മുറിയിൽ താങ്കളോടൊപ്പം ആരാണുണ്ടായിരുന്നത്? എന്തായിരുന്നു ബലതന്ത്രം?

ജോൺ നിക്‌സൺ: 1998ൽ സി.ഐ.എയിൽ ചേർന്നത് മുതൽ ഞാൻ സദ്ദാമിനെ പഠിക്കുകയായിരുന്നു. എനിക്ക് തോന്നുന്നത് ഇന്റലിജൻസ് കമ്മ്യുണിറ്റിയിൽ ഒരുപാട് പേർക്ക് എന്നെ അറിയാമായിരുന്നു, സദ്ദാമിനെ നേരിട്ട് കൈകാര്യം ചെയ്യാൻ തന്നെയിരിക്കുന്ന ഒരാളായിട്ടു. 2003ൽ ഞാൻ ബാഗ്‌ദാദിൽ എത്തിയിരുന്നു, അങ്ങിനെയിരിക്കെ സദ്ദാമിനെ തിരയുന്ന സൈന്യത്തോടൊപ്പം േസ്റ്റഷനിൽ പ്രവർത്തിക്കുന്ന സിഐഎ അനലിസ്റ്റിനു പകരമായി അയാളുടെ സ്ഥാനത്ത് പ്രവർത്തിക്കുവാൻ എനിക്ക് നിർദ്ദേശം കിട്ടി. 

 

ആമി ഗുഡ്‌മാൻ: താങ്കൾ അറബി ഭാഷ സംസാരിക്കുമോ?

ജോൺ നിക്‌സൺ: ഇല്ല ഞാൻ അറബി സംസാരിക്കുകയില്ല. കുറെ കാലം കൊണ്ട് ഒപ്പിച്ചെടുത്ത ചില്ലറ അതുമിതുമെല്ലാം അറിയാം. എന്തായാലും ഞാൻ സൈന്യത്തിനൊപ്പം അനലിസ്റ്റിന്റെ ജോലിയിൽ പ്രവേശിച്ചു. സദ്ദാമിനെ ഒരിക്കലും ഞങ്ങൾക്ക് പിടിക്കുവാൻ ആവില്ലെന്ന് ഞാൻ നിരാശപ്പെടുവാനും തുടങ്ങി. എന്നാൽ “താങ്ക്സ് ഗിവിങ് കാലം” ആയപ്പോഴേക്കും സംഗതികൾ ചൂട് പിടിച്ചു തുടങ്ങി. അങ്ങിനെ 2006 ഡിസംബർ ആദ്യ ആഴ്ചയിൽ ഞങ്ങൾ സദ്ദാമിനെ പിടിക്കും എന്ന് വ്യക്തമായി. സദ്ദാമിനെ കിഴടക്കിയ ആ രാത്രിയിൽ േസ്റ്റഷൻ മേധാവിയുടെ ഓഫിസിലേക്കു എന്നെ കൊണ്ട് പോവൂകയും എങ്ങിനെയാണ് ഞാൻ സദ്ദാമിനെ തിരിച്ചറിയുക എന്ന് എന്നോട് ചോദിക്കുകയും ചെയ്തു. ഞാൻ ചില അടയാളങ്ങൾ ആണ് നോക്കുക, ഗോത്രത്തനിമയിലെ പച്ചകുത്തിയ ചില അടയാളങ്ങൾ എന്ന് ഞാൻ അവരോട് പറഞ്ഞു. പോയി സദ്ദാമിനെ തിരിച്ചറിയുവാൻ എന്നോടവർ നിർദ്ദേശിച്ചു. എന്നെ അവിടെ കൊണ്ടു പോയി. നിങ്ങൾ മനസ്സിലാക്കണം, സദ്ദാമിനെ കണ്ട് പിടിക്കുന്ന വിഷയത്തിൽ അമേരിക്കൻ ഗവൺമെന്റ് സമ്മർദ്ദത്തിലാണ്, സദ്ദാമിനെ പിടിച്ച് അതയാൾ തന്നെയെന്ന് ഉറപ്പിക്കണമെന്ന് വാഷിങ്‌ടണിൽ നിന്നുള്ള വലിയ സമ്മർദ്ദത്തിലാണ് ഞങ്ങൾ. ഞങ്ങൾ സദ്ദാമിനെ പിടിക്കുകയും പിന്നീട് അതായാളല്ലെന്നു വരികയും ചെയ്യുക സംഭവിക്കരുതെന്നുണ്ടായിരുന്നു. കൂടാതെ, സദ്ദാമിനെപ്പോലെ പലയാളുകൾ ഉണ്ടെന്ന് പണ്ടേ പ്രചാരത്തിലുള്ള കഥകൾ, അതൊരിക്കലും സത്യമായിരുന്നില്ലെന്നത് മറ്റൊരു കാര്യം. അപ്പോൾ, ഞാൻ അവിടെച്ചെന്നു. ഞാൻ ആ അടയാളങ്ങൾ തിരയുകയായിരുന്നു എന്ന യാഥാർഥ്യത്തിനപ്പുറം ഒരു കാര്യം സമ്മതിക്കേണ്ടിയിരിക്കുന്നു. എൻ്റെ ദൃഷടി ആ മനുഷ്യനിൽ പതിഞ്ഞ ആദ്യ നിമിഷത്തിൽ തന്നെ ഞാൻ അറിഞ്ഞു അത് സദ്ദാമാണെന്നു. ആ ആദ്യ കാഴ്ചയുടെ സവിശേഷതകളിൽ ഒന്ന് കേൾക്കു, സദ്ദം അവിടെയിരിപ്പുണ്ട്. ചുറ്റിനും മുഴുവൻ സൈനികരാണ്. സദ്ദാം വീട്ടുകാരനെപ്പോലെ പെരുമാറുന്നു. ചുറ്റിനും ഞങ്ങളെല്ലാം വിരുന്നുകാർ. ആഴ്ചയവധി ആഘോഷിക്കുവാൻ പതിവായി പോയി ആളുകളുമായിടപഴകുന്ന സ്ഥലത്ത് വീണ്ടുമെത്തിയ ഒരാളെപ്പോലെ സദ്ദാം. എൻ്റെയുള്ളിൽ ഉറപ്പുണ്ടായിരുന്നുവെങ്കിലും അന്ന് രാത്രിയിൽ കാർക്കശ്യമേറിയതും ഏറ്റുമുട്ടൽ സ്വഭാവത്തിലേതുമായ ചോദ്യം ചെയ്യൽ ആയിരുന്നു. കാരണം സദ്ദാം ഹുസൈൻ തന്നെയെന്നുറപ്പിക്കൽ ആണല്ലോ നടക്കുന്നത്. അതിനു ശേഷം മൊഴിയെടുക്കൽ തുടങ്ങി. ഞാൻ എൻ്റെ ജീവിതത്തിൽ കണ്ട് മുട്ടിയ ഏറ്റവും വ്യക്തി പ്രഭാവമുള്ളവരിൽ ഒരാളാണ് സദ്ദാം. തടവുകാരൻ എന്ന അവസ്ഥയിലേക്ക് ചെറുതാക്കപ്പെട്ടിരുന്നപ്പോഴും സദ്ദാം മുറിക്കുള്ളിൽ നടക്കുന്പോൾ നിങ്ങൾക്കു ഒരു വ്യത്യസ്ഥത അനുഭവിക്കുവാൻ കഴിയുമായിരുന്നു. തുടക്കത്തിൽ അദ്ദേഹം വളരെ ഊർജ്ജ്വ സ്വലനായിരുന്നു, വളരെ വിനിതനായിരുന്നു, പെരുമാറ്റം അതീവ ഹൃദ്യമായിരുന്നു.തന്നെത്തന്നെ കളിയാക്കുന്ന തമാശകൾ പറയുമായിരുന്നു.

 

ജു-വാൻ ഗോ-ൺ-സാ-ലസ്: ചോദ്യോത്തരം നടത്തുവാൻ നിങ്ങൾക്കു ഒരു തർജ്ജമക്കാരന്റെ സഹായമുണ്ടായിരുന്നോ അതോ സദ്ദാം ഇംഗ്ലീഷ് സംസാരിച്ചോ?

ജോൺ നി-ക്‌സൺ: ഓ, ക്ഷമിക്കു, ഞാൻ, ഒരു പോളി ഗ്രാഫർ (നുണ പരിശോധകൻ), സൈന്യം നൽകിയ ഒരു തർജ്ജമക്കാരൻ, സദ്ദാം എന്നിവർ ആയിരുന്നു മുറിയിൽ.

 

ആമി- ഗു-ഡ്‌മാ-ൻ: ഒരു പോളി ഗ്രാഫർ? അയാൾ എല്ലായ്‌പോഴും നുണ പരിശോധന ചെയൂന്നുന്നുണ്ടായിരുന്നു?

ജോൺ നി-ക്‌സൺ: ഇല്ലില്ല. അയാൾ ഒരു പോളിഗ്രാഫർ ആയിരുന്നുവെന്നേയുള്ളു. അയാൾ പലപ്പോഴും ഒരു സംഭാഷണം തുടങ്ങി വിടുന്ന ഒരാളെപ്പോലെയാണ് പങ്കെടുത്തത്. തുടക്കത്തിൽ സദ്ദാം സഹകരിക്കുമോയെന്നു ഞങ്ങൾക്ക് സംശയമായിരുന്നു. സദ്ദാമിനെ സഹകരിപ്പിക്കുവാൻ ഞങ്ങളുടെ പക്കൽ അധികം വഴികളും ഇല്ലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ വന്പിനോടാണ് ഞങ്ങൾ അഭ്യർത്ഥന നടത്തിയത്. ഞങ്ങൾ അദ്ദേഹത്തിൻ്റെ ചരിത്ര ബോധത്തോടും അഭ്യർത്ഥന നടത്തി. ഞങ്ങൾ പറഞ്ഞു “കാര്യങ്ങൾ നേരെയാക്കുവാൻ അങ്ങേക്ക് കിട്ടിയ അവസരമാണിത്. അങ്ങയെക്കുറിച്ച് പറയപ്പെട്ടിരിക്കുന്ന എല്ലാ അസത്യങ്ങളും നീക്കം ചെയ്യുവാനുള്ള അവസരമാണിത്. ഗവർമെന്റിൽ ഏറ്റവും ഉയരത്തിൽ ഉള്ളവർ, പ്രസിഡണ്ടെന്നർത്ഥം, അങ്ങ് പറയുന്നത് വായിക്കും”.

 

ആമി- ഗു-ഡ്‌മാ-ൻ: കൂട്ട നശീകരണായുധങ്ങളെക്കുറിച്ച് എന്താണ് അദ്ദേഹം പറഞ്ഞത്?

ജോൺ നി-ക്‌സൺ: അദ്ദേഹം ആ പരിപാടി വർഷങ്ങൾക്കു മുൻപ് നിറുത്തിയെന്നു പറഞ്ഞു. ഞാൻ കണ്ടിട്ടുള്ള ഏറ്റവും സംശയാലുക്കളായ മനുഷ്യരിൽ ഒരാളുമാണ് സദ്ദാം ഹുസ്സൈൻ. അദ്ദേഹം എല്ലായ്പ്പോഴും ചോദ്യങ്ങളെ തന്റെ രീതിയിൽ ആക്കിയിട്ടാണ് ഉത്തരങ്ങൾ തന്നത്. കൂട്ട നശീകരണായുധത്തെക്കുറിച്ച് ചോദിക്കുന്പോൾ അദ്ദേഹം പറയും, “ഓ, ശരി, ഞാൻ അത് 1989ൽ അവസാനിപ്പിച്ചു.” അപ്പോൾ നിങ്ങൾ പറയും, “സദ്ദാം പൂർത്തികരണത്തോട് അടുക്കുന്ന ഒരു പരിപാടി നിങ്ങൾക്ക് ഉണ്ടെന്നു ഒന്നാം ഗൾഫ് യുദ്ധത്തിലേക്ക് കടക്കും വരെ ഞങ്ങൾ അറിഞ്ഞിരുന്നു.” അദ്ദേഹം പറയുന്നു “ഓ, ശരിയാണ്, ശരിയാണ്. പക്ഷെ ഒന്നാം ഗൾഫ് യുദ്ധം കഴിഞ്ഞപ്പോൾ ഞാനതു നിറുത്തി” അപ്പോൾ നമ്മൾ പറയും, “ഹുസൈൻ കമാൽ കൂറുമാറിയത് 1995ലാണ്. അയാളുടെ കോഴി ഫാമിൽ ഉണ്ടായിരുന്ന എല്ലാ രേഖകളും നിങ്ങൾ കാണിച്ചു തന്നു.” അദ്ദേഹം പറയുന്നു “നിശ്ചയമായും, നിശ്ചയമായും. പക്ഷേ ‘95’നു ശേഷം” അതു കൊണ്ട് അദ്ദേഹം പറയുന്നത് സത്യമാണോയെന്നു നിങ്ങൾക്കു ഉറപ്പുണ്ടാവുകയേയില്ല. സദ്ദം ഹുസൈനോടും അദ്ദേഹത്തിൻ്റെ അനവധി ഉപദേശകന്മാരോടും സംഭാഷണങ്ങൾ നടത്തിയതിന്റെയും പിടിച്ചടക്കിയ എല്ലാ രേഖകളും പഠിച്ചതിൻ്റെയും യാതൊരു വസ്തുവും നമ്മൾ ഇറാക്കിൽ കണ്ടെത്തിയില്ല എന്ന യാഥാർത്ഥ്യത്തിന്റെയും അടിസ്ഥാനത്തിൽ ഞാൻ അനുമാനിക്കുന്നത് അദ്ദേഹം ആ പരിപാടി വിണ്ടും ആരംഭിക്കുവാൻ തുനിയുമായിരുന്നില്ലെന്നാണ്. 

 

ജുവാൻ ഗോൺസാലസ്: സ്വന്തം ജനതയുടെ തന്നെ മേൽ രാസായുധം പ്രയോഗിച്ചതിനെക്കുറിച്ച് നിങ്ങൾ ചോദിച്ചുവോ?

ജോൺ നി-ക്‌സൺ: ചോദിച്ചു.

 

ജുവാൻ ഗോൺസാലസ്: സദ്ദാമിന്റെ മറുപടിയിൽ നിങ്ങൾ അന്ധാളിച്ചു പോയി. പിന്നീട് അത് ശരിയായിരുന്നുവെന്ന് ഉറപ്പിക്കുകയും ചെയ്തു?

ജോൺ നിക്‌സൺ: അതെ. ആ മറുപടി അന്പരപ്പിക്കുന്നതായിരുന്നു. കാരണം യുദ്ധത്തിനായി പറഞ്ഞ കാരണങ്ങളിൽ ഒന്ന് സദ്ദാം സ്വന്തം ജനതയുടെ മേൽ കൂട്ട നശീകരണായുധങ്ങൾ പ്രയോഗിച്ചുവെന്നാണ്. ഞാനതു പറയുന്പോൾ അദ്ദേഹം വല്ലാതെ അസ്വസ്ഥനായി. ഒരു പക്ഷെ ഞങ്ങളുടെ സംഭാഷണങ്ങളിൽ സദ്ദാം എന്നോട് ഏറ്റവുമധികം കുപിതനായ അവസരമായി അത്. ഹലബ്‌ജയിലെ കുർദുകളുടെ മേൽ രാസായുധം പ്രയോഗിക്കുവാൻ താൻ ഉത്തരവ് കൊടുത്തിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. ഞാൻ അത് വിശ്വസിച്ചില്ല. തിരിയെ വാഷിങ്‌ടണിൽ എത്തിയിട്ട് ആ വിഷയത്തിൽ ഞാൻ കൂടുതൽ പഠനം നടത്തി. ഇറാക്കി ഗവർമെന്റിലെ ഇയർന്ന ഉപദേശകരുടെ പദവിയിൽ ആയിരുന്ന മറ്റുള്ളവരുടെ മൊഴികളുടെ രേഖകൾ ഞാൻ വായിച്ചു. അവർ ആ കഥ സ്ഥിരീകരിച്ചു. പിന്നീട് അത് ഉറപ്പിക്കുന്ന രേഖകൾ ഇറാഖികളുടെ ഭാഗത്ത് നിന്നും കണ്ടെത്തുകയുണ്ടായി. യുദ്ധ രംഗത്തുണ്ടായിരുന്ന ഒരു ഇറാക്കി കമാണ്ടറുടെ തീരുമാനമായിരുന്നു അത്. ആ തീരുമാനം എടുത്തതിൽ ആ കമ്മാണ്ടറോട് സദ്ദാം കുപിതനായിരുന്നു. രാസായുധങ്ങൾപ്രയോഗിച്ചതു പി.യു.കെ പ്രദേശത്തായിരുന്നു എന്നതാണ് അതിനു പ്രധാന കാരണം. അവർ (പി.യു.കെ) ഇറാനുമായി സഖ്യത്തിലായിരുന്നു. ഇറാൻ ഈ സംഭവം അന്താരഷ്ട്ര രംഗങ്ങളിലെ മുതലെടുപ്പിനായി ഉപയോഗിക്കുമെന്ന് സദ്ദാം ഭയന്നു. 

 

ആമി ഗുഡ്‌മാൻ: തീവ്രവാദത്തിനും അൽ ഖായിദയ്ക്കുമെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കയും ഇറാക്കും സഖ്യ കക്ഷികളാണെന്നു സദ്ദാം ഹുസൈൻ പറഞ്ഞു?

ജോൺ നിക്‌സൺ: അതെ. നമ്മൾ സ്വാഭാവിക സഖ്യമെന്നു അദ്ദേഹം കരുതിയെന്നു പറയാം. 9/11 സംഭവം രണ്ട് രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുമെന്നു അദ്ദേഹം കരുതി. ഒരവസരത്തിൽ അദ്ദേഹം എന്നോടിങ്ങനെ പറഞ്ഞു “ഞാൻ അയച്ച കത്ത് നീ വായിച്ചില്ലേ, നോക്കു, ഞാൻ നിങ്ങൾക്കയച്ച കത്ത്?” ഞാൻ ചോദിക്കുന്നു “ഏതു കത്തിൻ്റെ കാര്യമാണ് താങ്കൾ പറയുന്നത്?” അദ്ദേഹം പറഞ്ഞു “താരിഖ് അസീസിന്‌ ഞാൻ കൊടുത്ത എഴുത്ത്. അത് നീ വായിച്ചില്ലേ?” സദ്ദാം വീണ്ടും. “ഓ, ആ എഴുത്ത് റാംസെ ക്ലാർക്കിനാണ് പോയത്. അറിയാമോ, നീ അത് വായിച്ചില്ലേ?” റാംസെ ക്ലാർക്ക് പറയുന്നത് വളച്ച് ഒടിക്കുന്ന സ്വഭാവം മാദ്ധ്യമ രംഗത്തെ വളരെപ്പേർക്കും ഉണ്ടായിരുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പ്രത്യേകിച്ചും താങ്കളിൽ നിന്നും വരുന്നുവെന്നത് വിശ്വസിക്കുവാൻ ജനങ്ങൾക്ക് കൂടുതൽ പ്രയാസമാകും. അമേരിക്കയെക്കുറിച്ച് സദ്ദാം ഹുസൈനു നല്ല പരിജ്ഞാനം ഉണ്ടായിരുന്നില്ല. അന്താരാഷ്‌ട്ര ബന്ധങ്ങളെക്കുറിച്ചും ഉണ്ടായിരുന്നില്ല. 

 

ആമി ഗുഡ്‌മാൻ: നമ്മൾ ഇതിന്റെ രണ്ടാം ഭാഗം ചെയ്യുന്നുണ്ടെങ്കിലും അവസാനിപ്പിക്കും മുന്പ് ഒരു കാര്യം. നിങ്ങൾക്കു ലഭിച്ച വിവരങ്ങളെക്കുറിച്ച് സി.ഐ.എയുടെ പ്രതികരണം? പ്രസിഡണ്ട് ബുഷിന്റെ പ്രതികരണം?

ജോൺ നി-ക്‌സൺ: അവർക്കു അറിയാനുണ്ടായിരുന്നത് കൂട്ട നശീകരണായുധങ്ങളെക്കുറിച്ച് മാത്രമാണ്. അവർക്കാവശ്യമുള്ള ഉത്തരം ഇല്ലാതെ വന്നപ്പോൾ അവരുടെ താൽപ്പര്യം നശിച്ചത് പോലെയായി. എനിക്ക് തോന്നുന്നത് അത്രയേ ഉണ്ടായിരുന്നുള്ളുവെന്നാണ്. എന്നിൽ അത് അങ്ങേയറ്റം ഇച്ഛഭംഗവും മോഹ വിമുക്തിയും ഉണ്ടാക്കുന്നതായിപ്പോയി. അദ്ദേഹത്തെക്കുറിച്ചും ആ രാജ്യത്തെക്കുറിച്ചും നമുക്ക് സദ്ദാമിൽ നിന്നും ഏറെ പഠിക്കാമായിരുന്നു. അദ്ദേഹവുമായി സംസാരിക്കവെ ഞാൻ അത് ചെയ്തുവെന്നാണ് എനിക്ക് അനുഭവപ്പെട്ടത്. 

 

ആമി ഗുഡ്‌മാൻ: യുദ്ധം നടത്തിയതിനു പ്രസിഡണ്ട് ബുഷിന്റെ സാധുകരണം ആണ് ഇങ്ങിനെ ഇല്ലാതാവുന്നത്.

ജോൺ നിക്‌സൺ: പരിപൂർണ്ണമായും.

 

ആമി ഗുഡ്‌മാൻ: അപ്പോൾ അവർ ആ വിവരങ്ങൾ പുറത്ത് വിടുകയോ അതിന്മേൽ നടപടികൾ എടുക്കുകയോ ചെയ്തില്ല?

ജോൺ നിക്‌സൺ: ഏകദേശം അങ്ങിനെയാണ്. “ഇറാക്കിലെ എന്റെ പണി കഴിഞ്ഞു, നമുക്ക് മുന്നോട്ടു പോകാം, അതൊരു പ്രശ്നപരിഹാരം ആയിരുന്നില്ലേ” എന്നായിരുന്നു 2004ൽ പ്രസിഡണ്ട് ബുഷിന്റെ മനോഭാവം.

 

ആമി ഗുഡ്‌മാൻ: എന്നാൽ അതങ്ങിനെ ആയിരുന്നില്ല, പത്ത് വർഷങ്ങൾ −

ജോൺ നിക്‌സൺ: അല്ല 

 

ആമി ഗുഡ്‌മാൻ: പത്ത് വർഷങ്ങളിലധികം കഴിഞ്ഞിരിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed