ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 5.8 ശതമാനം വർദ്ധന

ദുബൈ : യാത്രക്കാരുടെ എണ്ണത്തിൽ 5.8 ശതമാനം വർദ്ധനയോടെ ദുബൈ രാജ്യാന്തര വിമാനത്താവളം മുന്നേറുന്നു. ഒന്പതുമാസത്തെ കണക്കു പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തിയ വിമാനത്താവളത്തിൽ കഴിഞ്ഞ മാസം യാത്ര ചെയ്തത് 72 ലക്ഷം പേരാണ്. കഴിഞ്ഞ വർഷം സപ്തംബറിലെക്കാൾ 1.7 ശതമാനം വർദ്ധന.
ഏറ്റവും കൂടുതൽ യാത്രക്കാരുള്ള രാജ്യമെന്ന സ്ഥാനം ഇന്ത്യ നിലനിർത്തി. 931,193 പേരാണ് കഴിഞ്ഞ മാസം യാത്ര ചെയ്തത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർദ്ധനയുണ്ടായതു ദക്ഷിണ അമേരിക്കൻ മേഖലയിലേക്കാണ്. 46.2 ശതമാനം വർദ്ധന. യാത്രക്കാരുടെ എണ്ണത്തിൽ യു.കെ (548,762), സൗദി അറേബ്യ (536,187) എന്നീ രാജ്യങ്ങളാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഇന്ത്യൻ നഗരങ്ങളിൽ മുംബൈയിലേക്കാണ് ദുബൈയിൽ നിന്നും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ, 182,597 പേർ. യാത്രക്കാരുടെ എണ്ണത്തിൽ നഗരങ്ങളിൽ ലണ്ടനും കുവൈത്തുമാണു മുന്നിൽ. വലുപ്പംകൂടിയ വിമാനങ്ങൾ കൂടുതലായി സർവ്വീസ് തുടങ്ങിയതോടെ, ശരാശരി യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. ഒരു വിമാനത്തിൽ 224 എന്നതാണ് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ വർഷം ഇതേസമയം 210 എന്നതായിരുന്നു യാത്രക്കാരുടെ എണ്ണത്തിലെ ശരാശരി.