അപകടങ്ങൾ കുറഞ്ഞില്ലെങ്കിൽ ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധി വീണ്ടും മാറ്റും

ദുബൈ : ദുബൈയിലെ രണ്ടു പ്രധാന റോഡുകളിലെ വേഗപരിധി കുറച്ചത് വാഹനാപകടങ്ങൾ കുറക്കാനാണ്. എന്നാൽ ആറുമാസത്തിനു ശേഷവും റോഡപകടങ്ങളിൽ കുറവുണ്ടായില്ലെങ്കിൽ പഴയ വേഗപരിധി പുനഃസ്ഥാപിക്കുമെന്ന് യു.എ.ഇഫെഡറൽ ട്രാഫിക് തലവൻ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫൻ പറഞ്ഞു.
ദുബൈയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെയും, എമിറേറ്റ്‌സ് റോഡിലെയും വേഗപരിധി 120−ൽ നിന്ന് മണിക്കൂറിൽ 110 കി. മീറ്ററായി കുറച്ചത് ഒക്ടോബർ 15 നാണ്. വേഗപരിധി കുറച്ചത് അപകട മരണങ്ങൾ കുറക്കാനാണെന്നും ആറ് മാസത്തിന് ശേഷം ഒരു താരതമ്യപഠനം നടത്തുമെന്നും സൈഫ് അൽസഫൻ വ്യക്തമാക്കി.
വേഗപരിധി കുറച്ച് ആറ് മാസത്തിനു ശേഷവും അപകടമരണങ്ങളിൽ കുറവ് വന്നിട്ടില്ലെങ്കിൽ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെ പരമാവധി വേഗം 120 തന്നെയാക്കി വീണ്ടും മാറ്റുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഈ വർഷംആദ്യ ആറു മാസങ്ങൾക്കുള്ളിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 99 വാഹനാപകടങ്ങൾ നടന്നു. ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 78 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.