ഹോ­ട്ടൽ താ­മസക്കാ­ർ­ക്ക് പു­തി­യ നി­കു­തി­യു­മാ­യി­ സൗ­ദി­


ദമാം : വാറ്റ് പ്രാബല്യത്തിൽ വന്ന് ഒന്നര മാസം പിന്നിടുന്നതിനു മുന്പായി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ഹോട്ടലുകൾക്കും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകൾക്കും പുതിയ നികുതി ബാധകമാക്കി. ഹോട്ടൽ മുറികളുടെയും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളുടെയും റിസോർട്ടുകളുടെയും വാടകയിൽ രണ്ടര ശതമാനം മുതൽ അഞ്ചു ശതമാനം വരെയാണ് പുതിയ നികുതി ബാധകമാക്കിയിരിക്കുന്നത്. 

നാലും അതിൽ കൂടുതലും സ്റ്റാറുകളുള്ള ഹോട്ടലുകൾക്കും എ ഗ്രേഡ് ഫർണിഷ്ഡ് അപാർട്ട്‌മെന്റുകൾക്കും അഞ്ചു ശതമാനം നികുതിയും മൂന്നും അതിൽ കുറവും സ്റ്റാറുകളുള്ള ഹോട്ടലുകൾക്കും ബി,സി വിഭാഗം ഫർണിഷ്ഡ് അപാർട്ട്‌മെന്റുകൾക്കും രണ്ടര ശതമാനം നികുതിയുമാണ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ഏർപ്പെടുത്തിയത്. ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും റിസോർട്ടുകളിലും കഴിയുന്ന ഓരോ ദിവസത്തിനും താമസക്കാരിൽ നിന്ന് നികുതി ഈടാക്കണം. ഹോട്ടൽ മുറികളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും റിസോർട്ടുകളും വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിനു കീഴിലെ പോർട്ടൽ (ബലദി) വഴി സമർപ്പിക്കൽ നിർബന്ധമാണ്. 

പുതിയ നികുതി ഫെബ്രുവരി 14 മുതലാണ് നടപ്പാക്കി തുടങ്ങിയത്. വാടകയിനത്തിലെ ആദ്യ നികുതി ബില്ലുകൾ ഏപ്രിൽ അഞ്ചു മുതൽ നഗരസഭകൾ ഇഷ്യു ചെയ്യും. ഹോട്ടലുകൾക്കും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകൾക്കും റിസോർട്ടുകൾക്കുമുള്ള നികുതി ബില്ലുകൾ ഓരോ മാസവും ഇഷ്യു ചെയ്യും. മാസാവസാനം മുതൽ പതിനഞ്ചു ദിവസത്തിനകം ഓൺലൈൻ പെയ്‌മെന്റ് സംവിധാനമായ സദ്ദാദ് വഴി നികുതി അടക്കണം. മുറികൾ വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട സന്പൂർണ വിവരങ്ങൾ മാസം അവസാനിച്ച് അഞ്ചു ദിവസത്തിനകം സമർപ്പിക്കലും നിർബന്ധമാണ്. ഈ വിവരങ്ങൾ കൃത്യമായി സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

You might also like

Most Viewed