ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാൻ സൗദിയിൽ സഞ്ചരിക്കുന്ന ക്യാമറകൾ

മക്ക : ട്രാഫിക് നിയമ ലംഘനങ്ങൾ പിടികൂടാൻ സൗദി അറേബ്യയിലെ ട്രാഫിക് വിഭാഗം നൂതന വിദ്യകൾ ഉപയോഗപ്പെടുത്തി തുടങ്ങി. പുതിയ നടപടി പ്രകാരം ട്രാഫിക് സിഗ്നലുകളിലും അതിവേഗ വീഥികളിലും ഉപയോഗത്തിലുള്ള സാഹിർ ക്യാമറകൾക്ക് പുറമെ ട്രാഫിക് വിഭാഗം സഞ്ചരിക്കുന്ന നിരീക്ഷണ ക്യാമറക സ്ഥാപിച്ചു തുടങ്ങുകയാണ്. ട്രാഫിക് പോലീസിന്റെ പട്രോളിംഗ് വാഹനങ്ങളിലാണ് ഇത്തരം ക്യാമറകൾ സ്ഥാപിക്കുന്നത്.
നിരീക്ഷണ ക്യാമറകളുടെ സ്ഥാനം അറിയുന്നതിനാൽ റോഡുകളിലെ നിയമപാലനത്തിലെ കബളിപ്പിക്കലിന് അറുതി വരുത്തികൊണ്ട് ക്യാമറ കണ്ണുകളിൽ എവിടെ വച്ചും അകപ്പെടാം എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. അമിതവേഗത, അശ്രദ്ധ, സുരക്ഷാ കരുതലിന്റെ അഭാവം എന്നിവ മൂലമുള്ള റോഡപകടങ്ങൾ പരമാവധി തടയുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ട്രാഫിക് വിഭാഗത്തിന്റെ പുതിയ നീക്കങ്ങൾ.
ഡ്രൈവിംങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവ കൂടി നിരീക്ഷിച്ചു കൊണ്ടുള്ള ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇതിനകം തന്നെ സ്ഥാപിച്ചുതുടങ്ങിയിരുന്നു. വാഹനങ്ങളുടെ നന്പർ പ്ലേറ്റ് മായ്ക്കുകയോ മറച്ചു വയ്ക്കുകയോ ചെയ്യുന്നത് പോലുള്ള കൃത്രിമങ്ങൾ കണ്ടുപിടിക്കാനുള്ള സാങ്കേതികത സ്ഥാപിക്കുന്നതിനുള്ള നീക്കത്തെ കുറിചച്ച് ട്രാഫിക് അധികൃതർ ഇതിനകം വെളിപ്പെടുത്തിയിരുന്നു.
സൗദിയിലെ ട്രാഫിക് ചട്ടങ്ങളിൽ സമൂലമായ പുനഃപരിശോധന അധികൃതരുടെ സജീവ പരിഗണയിലുള്ള വിഷയമാണ്. ട്രാഫിക് പോലീസുകാരുടെ ഉത്തരവാദിത്തം, കൃത്യനിർവ്വഹണം സംബന്ധിച്ച ചട്ടങ്ങൾ നവീകരിക്കുക, പുതിയ സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗപ്പെടുത്തുക, ഡ്രൈവിംഗ് സ്‌കൂളുകളുടെ നിയമാവലി പരിഷ്കരിക്കുക തുടങ്ങിയ ട്രാഫിക് രംഗത്തെ സ്ട്രാറ്റജിക് പരിഷ്കരണം ഏറെ വൈകാതെ പൂർത്തിയാകുമെന്നും ട്രാഫിക് വിഭാഗം ഇതിനകം തന്നെ അറിയിച്ചിരുന്നു. ഗതാഗതനിയമ ലംഘനങ്ങൾക്കുമുള്ള ശിക്ഷകൾ കൂടുതൽ കടുപ്പമാക്കാനും ട്രാഫിക് വിഭാഗം ഉദ്ദേശിക്കുന്നുണ്ട്.