സ്വകാര്യ മേഖലയിലെ തൊഴിൽ സമയം കുറയ്ക്കാനുള്ള നിർദ്ദേശം : സൽമാൻ രാജാവ് തീരുമാനമെടുക്കും
ദമാം : സ്വകാര്യ മേഖലയിലെ തൊഴിൽ സമയം കുറയ്ക്കുന്നത് സംബന്ധിച്ച നിർദ്ദേശം ശൂറാ കൗൺസിൽ സൽമാൻ രാജാവിന്റെ ഉചിതമായ തീരുമാനത്തിന് വിട്ടു. സ്വദേശികളെ സ്വകാരൃ മേഖലകളിലേക്ക് ആകർഷിക്കുന്നതിന് തൊഴിൽ സമയം കുറക്കുക തന്നെ വേണമെന്നാണ് ശൂറാ കൗൺസിലിന്റെ നിർദ്ദേശം. ഇതിന്റെ അന്തിമ തീരുമാനം പറയുന്നതിനാണ് സൽമാൻ രാജാവിന് ഈ നിർദ്ദേശം വിട്ടുകൊടുത്തത്.
തൊഴിൽ സമയം ആഴ്ചയിൽ 48 മണിക്കൂറിന് പകരം 40 മണിക്കൂറാക്കി കുറയ്ക്കാനാണ് നിർദ്ദേശം. മന്ത്രിസഭയുടെ നിർദ്ദിഷ്ട മാറ്റത്തിരുത്തലുകളും ശൂറാ കൗൺസിലിന്റെ തീരുമാനവും തമ്മിൽ ഒരു ഏകീകരണത്തിൽ എത്തിക്കുവാൻ സാധിക്കാത്തതാണ് സൽമാൻ രാജാവിന്റെ തീരുമാനത്തിന് വിടുവാൻ പ്രേരിപ്പിച്ചത്.
ദിവസവും 9 മണിക്കൂർ തൊഴിലെടുപ്പിച്ചു ആഴ്ചയിൽ 45 മണിക്കൂർ തികക്കണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. അതേസമയം തൊഴിൽ സമയം ആഴ്ചയിൽ 40 മണിക്കൂറാക്കി മാറ്റണമെന്നും അതിൽ കൂടുതൽ പാടില്ലെന്നുമാണ് ശൂറാ കൗൺസിലിന്റെ തീരുമാനം.
ശൂറാ കൗൺസിലിലെ തീരുമാനവും മന്ത്രിസഭയുടെ തീരുമാനവും തമ്മിൽ യോജിപ്പിലെത്തിക്കുവാൻ സാധിക്കാത്തസാഹചര്യത്തിൽ വിഷയത്തിഉചിതമായ തീരുമാനമെടുക്കുവാൻ ശൂറാ കൗൺസിലിന് സൗദി രാജാവിന്റെ സന്നിധിയിലേക്ക് സമർപ്പിക്കുവാൻ അധികാരമുണ്ടെന്ന് ശൂറാ കൗൺസിൽ നിയമാവലിയുടെ 17−ാം ഖണ്ധികയിൽ പരാമർശിക്കുന്നുണ്ട്. ഈ അധികാരം ഉപയോഗപ്പെടുത്തിയാണ് തീരുമാനമെടുക്കുവാൻ രാജാവിന് സമർപ്പിച്ചത്.

