പൗൾട്രി രംഗത്ത് കൂടുതൽ പദ്ധതികളുമായി ഒമാൻ

സലാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള കർമപരിപാടികളുടെ ഭാഗമായി പൗൾട്രി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഒമാൻ. ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ഇറക്കുമതി ഒഴിവാക്കുകയും ചെയ്യും. ഇതിനായി കൂടുതൽ നിക്ഷേപകർക്ക് അവസരമൊരുക്കും. നിലവാരമുള്ള മുട്ട, മാംസം, ഭക്ഷ്യോൽപന്നങ്ങൾ എന്നിവ രാജ്യത്തു തന്നെ ലഭ്യമാക്കുകയാണ് കാർഷിക മന്ത്രാലയത്തിന്റെ ലക്ഷ്യം.
വിവിധ മേഖലകളിൽ സ്വയംപര്യാപ്തത കൈവരിച്ച് പ്രതിസന്ധികളെ കൂടുതൽ വേഗത്തിൽ മറികടക്കാൻ ഇതു സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു. സലാലയടക്കമുള്ള മേഖലകളിൽ കൃഷി, കന്നുകാലി-കോഴി വളർത്തൽ എന്നിവയ്ക്കു വൻ സാധ്യതയാണുള്ളത്. മധ്യപൂർവദേശത്ത് കാർഷികമേഖലയിൽ ഏറെ മുന്നേറിയ രാജ്യമാണ് ഒമാൻ. 2018ൽ രാജ്യത്ത് 1.29 ലക്ഷം ബ്രോയിലർ കോഴികളെ ഉൽപാദിപ്പിച്ചതായാണു കണക്ക്. ഉൽപാദനം കൂട്ടിയാൽ ഗൾഫ് മേഖലയിൽ തന്നെ വിപണി കണ്ടെത്താനാകും.