ജയ്പൂരിൽ സർക്കാർ ഓഫീസിന്റെ ബേസ്‌മെന്റിൽ നിന്ന് സ്വര്‍ണ ബിസ്ക്കറ്റും കോടിക്കണക്കിന് രൂപയും കണ്ടെത്തി

സര്‍ക്കാര്‍ കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ നിന്ന് അനധികൃത പണവും സ്വര്‍ണ്ണക്കട്ടിയും കണ്ടെത്തി. രാജസ്ഥാൻ സര്‍ക്കാരിന്‍റെ കെട്ടിടമായ യോജന ഭവനിൽ നിന്നാണ് 2.31 കോടി രൂപയും ഒരു കിലോ സ്വർണക്കട്ടിയും കണ്ടെടുത്തത്. രാത്രിയിലെ മിന്നൽ പരിശോധനയിലാണ് കോടികൾ കണ്ടെത്തിയത്. ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന 8 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. അഡീഷണൽ ഡയറക്ടർ മഹേഷ് ഗുപ്തയുടെ പ്രത്യേക നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ജയ്പൂർ സിറ്റി പൊലീസാണ് പരിശോധന നടത്തി പണം കണ്ടെടുത്തത്.
ചീഫ് സെക്രട്ടറി ഉഷ ശർമ്മ, ഡിജിപി എന്നിവർക്കൊപ്പം രാത്രി വൈകി നടത്തിയ വാർത്താ സമ്മേളനത്തിൽ ജയ്പൂർ പൊലീസ് കമ്മീഷണർ ആനന്ദ് ശ്രീവാസ്തവയാണ് റെയ്ഡിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ടത്. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ജയ്പൂരിലെ ഗവൺമെന്റ് ഓഫീസ് യോജന ഭവന്റെ ബേസ്‌മെന്റിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് 2.31 കോടി രൂപയിലധികം പണവും ഒരു കിലോ സ്വർണ്ണ ബിസ്‌ക്കറ്റുകളും കണ്ടെത്തിയെന്നും സിആർപിസി 102 പ്രകാരം പോലീസ് ഈ നോട്ടുകൾ പിടിച്ചെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.
drydy