കോവിഡ്; ചൈനയിലെ ആശുപത്രികളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു: ഇന്ത്യയിൽ അതീവ ജാഗ്രത

ആഗോള തലത്തിൽ കൊറോണ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട. ആരോഗ്യ സെക്രട്ടറി, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങൾ തുടങ്ങി നിരവധി ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ജാഗ്രത തുടരാൻ നിർദ്ദേശമുണ്ട്. കൊറോണയുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനത്തിൽ പോസിറ്റീവ് ജീനോം സീക്വൻസിംഗ് തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഇത് വഴി വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്താനും അതിനായി ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ ഏറ്റെടുക്കാനും സഹായിക്കുമെന്നും ഭൂഷൺ വ്യക്തമാക്കി.
ചൈനയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗികളാൽ ആശുപത്രികൾ നിറഞ്ഞ അവസ്ഥയാണ്. കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ശ്മശാനങ്ങളിലും വൻ തിരക്കാണ്. എന്നാൽ ഇതുവരെയും മരിച്ചവരുടെ കണക്ക് പുറത്തുവിടാൻ ചൈന തയ്യറായിട്ടില്ല. ആശുപത്രികളിൽ മെഡിക്കൽ ഓക്സിജന്‍ അടക്കമുള്ള മരുന്നുകൾക്കും ക്ഷാമം നേരിടുകയാണ്. അടുത്തിടെയാണ് വൻ ജനകീയ പ്രതിഷേധങ്ങൾക്ക് പിന്നാലെ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ആഗോളതലത്തിൽ ഓരോ ആഴ്ചയും 35 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്രം അറിയിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, അമേരിക്ക എന്നീ രാജ്യങ്ങളിലും കൊറോണ കേസുകൾ വർദ്ധിക്കുകയാണ്.
dfdxg