ഹലാൽ മാംസം നിരോധിക്കാനൊരുങ്ങി കർണാടക

ഹലാൽ മാംസം നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാനാണ് ബിജെപി സർക്കാരിന്റെ നീക്കം. സ്വകാര്യ ബില്ലായാണ് അവതരിപ്പിക്കുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എംഎൽഎമാരും ബിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകി. തിങ്കളാഴ്ച മുതലാണ് കർണാടകയിൽ നിയമസഭാ സമ്മേളനം ആരംഭിച്ചത് അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎൽഎ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഹലാൽ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രവികുമാർ ഗവർണർക്ക് കത്തയച്ചിട്ടുണ്ട്. അടുത്ത വർഷം മെയ് മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിന്റെ നീക്കം.
അതേസമയം ബിൽ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ബികെ ഹരിപ്രസാദ് പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് അടുത്തതോടെ ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അഴിമതി മറച്ചുവെക്കുന്നതിനും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ചെവികൊളളാതെ ഒളിച്ചോടുന്നതിനുമാണ് സർക്കാർ ശ്രമം. തെരഞ്ഞെടുപ്പ് മുൻനിർത്തി ജനങ്ങളെ വിഭജിക്കുന്നതിനാണു ഹലാലിനെതിരായ ബിൽ അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു. ഉഗാദി ആഘോഷത്തോടനുബന്ധിച്ചാണ് ഹലാൽ മാംസവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായത്. ഹലാൽ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥിനികൾക്ക് സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ കർണാടക സർക്കാർ നടപടി വിവാദമായിരുന്നു.
tiuyoy