രക്ഷിക്കണം; മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ല’;യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി
യുക്രൈനിലെ ഇന്ത്യൻ എംബസിക്കെതിരെ പ്രതികരിച്ച് വെടിയേറ്റ വിദ്യാർത്ഥി ഹർജോത് സിംഗ്. ഇന്ത്യൻ എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് വിദ്യാർത്ഥി ആരോപിച്ചു. തനിക്ക് നേരെ ആക്രമണമുണ്ടായത് കഴിഞ്ഞമാസം 27 നാണ്. നിരവധി തവണ വെടിവച്ചു. തനിക്ക് ലഭിച്ചത് രണ്ടാം ജന്മമാണ്. ഇനിയെങ്കിലും രക്ഷിക്കാൻ എംബസി തയാറാകണമെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു. മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ലെന്നും ഹർജോത് സിംഗ് പറഞ്ഞു.
റഷ്യൻ ആക്രമണം രൂക്ഷമായ കീവിൽനിന്നും രക്ഷപ്പെടുന്നതിന്നിടയിലാണ് ഹർജോത് സിംഗിന് വെടിയേൽക്കുന്നത്. അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്റെ കാലുകളിൽ മുറിവേറ്റതുകൊണ്ട് നടക്കാനാവില്ല. കീവിൽനിന്നും ലെവിവിലെത്താൻ സഹായം വേണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ വെറും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് നയതന്ത്രകാര്യാലയം നൽകിയത്. യുക്രെയ്നിൽ കുടുങ്ങിയ നിരവധി വിദ്യാർഥികൾ ഇപ്പോഴും പലയിടത്തും വീടുകളിൽ അടച്ചിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ഭീതിയിൽ കഴിയുകയാണ് അവരെന്നും ഹർജോത് സിംഗ് പ്രതികരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യന്‍ വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

