മഴക്കെടുതിയിൽ കർണാടകയിൽ നാല് മരണം

കർണാടകയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും 112 വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത്് ആകെ 73 ഗ്രാമങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. മൂന്ന് തീരദേശ ജില്ലകളിലും മൂന്ന് മലനാട് ജില്ലകളിലുമാണ് ഇന്ന് വ്യാപകമായ നഷ്ടങ്ങളുണ്ടായത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ അടിയന്തര യോഗം വിളിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കും ജില്ലാ കളക്ടർമാർക്കും സുരക്ഷാ നടപടികൾക്ക് നിർദേശം നൽകി. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘത്തെ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. അതേസമയം ഉത്തര കന്നടയിൽ നേത്രാവതി എക്‌സ്പ്രസിന് മുകളിൽ മരം ഒടിഞ്ഞു വീണു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.