സ്കൂളുകൾ ഈ മാസം 21 മുതൽ പുനരാരംഭിച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകൾ നിയന്ത്രണങ്ങളോടെ തുറക്കുന്നു. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ഒൻപത്, പന്ത്രണ്ടാം ക്ലാസുകളിൽ അദ്ധ്യയനം ഭാഗികമായി പുനരാരംഭിക്കുന്നതിന് അദ്ധ്യാപകരിൽ നിന്ന് മാർഗനിർദേശം തേടും. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കി. ഈ മാസം 21 മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
സ്കൂളുകളിൽ വിദ്യാർത്ഥികളെ അനുവദിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും മാർഗനിർദേശത്തിൽ വിശദീകരിക്കുന്നു. മുഖാവരണം, ശാരീരിക അകലം പാലിക്കൽ, സാനിറ്റൈസർ തുടങ്ങിയവയെല്ലാം പാലിക്കണം. വിദ്യാർത്ഥികൾക്കിടയിൽ ആറടി ദൂരം നിലനിർത്തുക, ശ്വസന മര്യാദകൾ പാലിക്കുക, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക, പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിക്കുക എന്നിവ ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഓൺലൈൻ, വിദൂര പഠനം തുടർന്നും നടക്കുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മാർഗനിർദ്ദേശങ്ങളിൽ പരാമർശിച്ചിരിക്കുന്നു.