കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രംകോടതി


ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച വിശദമായ വാദം ഈ മാസം 20ന് നടക്കും.

മുൻ ചീഫ് ജസ്റ്റിസുമാർ, നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ എന്നിവരെ വിമർശിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ഭൂഷണെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുത്തത്. പ്രശാന്ത് ഭൂഷൺ ചെയ്ത ട്വീറ്റുകളാണ് കേസിന് ഇടയാക്കിയത്. സംഭവത്തിൽ പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല. പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

മുൻ ചീഫ് ജസ്റ്റിസുമാരെ ലക്ഷ്യംവച്ച് ജൂൺ 27നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആദ്യ ട്വീറ്റ്. ‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറ് വർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരൻമാർ തിരിഞ്ഞുനോക്കിയാൽ അതിൽ സുപ്രിംകോടതിയുടെ, പ്രത്യേകിച്ചും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു അത്. ഇതിന് പിന്നാലെ ജൂൺ 29 ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്‌ക്കെതിരേയും ട്വീറ്റ് ചെയ്തു.
ബോബ്‌ഡെ ആഡംബര ബൈക്കിൽ ഇരുന്ന ഒരു ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ആ ട്വീറ്റ്.’ജനങ്ങൾക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രിംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമർശനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed