സച്ചിൻ പൈലറ്റ് ഇന്ന് ബിജെപിയിൽ ചേരുമെന്ന് സൂചന; പാർട്ടിയിൽ പ്രതിസന്ധി ഇല്ലെന്ന് കോൺഗ്രസ്
ജയ്പൂർ : സച്ചിൻ പൈലറ്റ് ഇന്ന് ബിജെപിയിൽ ചേരും എന്ന് അഭ്യൂഹം. തനിക്ക് 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സച്ചിൻ പൈലറ്റ് പറയുന്നു. രാവിലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് വിട്ടു നിന്നതും സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നുണ്ട്. എന്നാൽ, പാർട്ടിയിൽ പ്രതിസന്ധി ഇല്ലെന്നാണ് കോൺഗ്രസ് പറയുന്നത്.
20 ഓളം എംഎൽഎ മാരുമായി സച്ചിൻ പൈലറ്റ് ഗുഡ്ഗാവിന് സമീപത്തെ ഹോട്ടലിൽ താമസിയ്ക്കുകയാണ്. ആകെ 30 എംഎൽഎമാരുടെ പിന്തുണയുള്ളതു കൊണ്ട് തന്നെ കോൺഗ്രസിനെ താഴെയിറക്കാനാവുമെന്ന് സച്ചിൻ പൈലറ്റ് കണക്കുകൂട്ടുന്നതായി സൂചനയുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ മധ്യപ്രദേശിൽ നടന്ന രാഷ്ട്രീയ അട്ടിമറി ആവർത്തിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. കഴിഞ്ഞ മാർച്ചിൽ, 22 എംഎൽഎമാരുമായി ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ സർക്കാരിനെ താഴെയിറക്കിയിരുന്നു.
എന്നാൽ, പാർട്ടിയിൽ പ്രതിസന്ധി ഇല്ലെന്നാണ് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വ്യക്തമാക്കിയത്. സർക്കാരിനു പിന്തുണ അർപിച്ച് 109 എംഎൽഎമാർ പാർട്ടി വിടില്ലെന്ന കത്തിൽ ഒപ്പിട്ടിരുന്നു എന്നും വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വ്യക്തമാക്കി. യോഗത്തിൽ നിന്ന് വിട്ടു നിന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പാർട്ടി വ്യക്തമാക്കി.
നിലവിൽ രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ കൂടിയായ സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേർന്നാൽ ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസ് സ്വാധീനം വീണ്ടും കുറയും.

