സ്വർണ്ണ കള്ളക്കടത്ത് കേസ്: പിടിയിലായ റമീസ് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ മലപ്പുറം സ്വദേശി റമീസ് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്. കള്ളക്കടത്ത് സ്വർണ്ണം ജ്വല്ലറികൾക്ക് നൽകുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസ്. കൊടുവള്ളിയിലെ സ്വർണ്ണ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവ് കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലർത്തിയിരുന്ന റമീസിനെ സരിത്തിന്‍റെ മൊഴിയനുസരിച്ചാണ് ഇന്നലെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത്. സ്വർണ്ണക്കടത്ത് കേസിൽ റമീസുമായി മറ്റ് നാലുപേർക്കെങ്കിലും ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. അങ്ങനെയെങ്കിൽ ഇവരിലേക്കും അന്വേഷണം നീളും. നേരത്തെ ഒരു സ്വർണ്ണക്കടത്ത് കേസിലും മാൻ വേട്ടക്കേസിലും പ്രതിയാണ് റമീസ്. അന്തരിച്ച മന്ത്രി ചാക്കീരി അഹമ്മദ് കൂട്ടിയുടെ കുടുംബത്തിലെ ഇളയ തലമുറക്കാരനാണ് റമീസ്.

