മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. അഞ്ചു മണിക്കു മുന്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണു സുപ്രീംകോടതി നിർദേശം. രഹസ്യബാലറ്റ് പാടില്ല. വിശ്വാസവോട്ടെടുപ്പ് നടപടി ക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കണമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചതിനെതിരേ ശിവസേന-എൻ.സി.പി- കോണ്‍ഗ്രസ് സഖ്യം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി. ജസ്റ്റീസ് എൻ.വി. രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാരുണ്ടാക്കുന്നതിനായി ക്ഷണിച്ചുകൊണ്ട് ഗവർണർ ഭഗത് സിംഗ് കോഷിയാരി നൽകിയ കത്ത് ഹാജരാക്കാൻ കേസിൽ ഞായറാഴ്ച നടത്തിയ പ്രത്യേക സിറ്റിംഗിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു കോടതി നിർദ്ദേശിച്ചിരുന്നു. ഇതും സർക്കാരുണ്ടാക്കാൻ മതിയായ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ഫഡ്നാവിസ് നൽകിയ കത്തും തിങ്കളാഴ്ച രാവിലെ മേത്ത ഹാജരാക്കി. എൻ.സി.പിയുടെ 54 എം.എൽ.എമാരുടെ പിന്തുണചൂണ്ടിക്കാട്ടി അജിത് പവാർ ഗവർണർക്കു നൽകിയ കത്തും മേത്ത ഹാജരാക്കി. ഇതിനു മറുപടിയായി തങ്ങളുടെ എം.എൽ.എമാർ നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ അജിത് പവാറിനു നൽകിയ പിന്തുണയാണെന്നും ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കാൻ എംഎൽഎമാർ കത്ത് നൽകിയിട്ടില്ലെന്നും എൻ.സി.പി-കോണ്‍ഗ്രസ് കക്ഷികൾക്കു വേണ്ടി അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. തട്ടിപ്പ് നടത്തിയാണു ബിജെപി സർക്കാരുണ്ടാക്കിയത്. അതിനു കേന്ദ്രവും ഗവർണറും കൂട്ടുനിൽക്കുകയായിരുന്നു. അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു നീക്കിയതായി വ്യക്തമാക്കുന്ന എം.എൽ.എമാരുടെ കത്ത് ഗവർണർക്ക് നൽകിയിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രികക്ഷി സഖ്യത്തിന്‍റെ സർക്കാർ രൂപീകരിക്കുന്നതിനായി എൻസിപിയിലെ 54 എംഎൽഎമാരുടെ പിന്തുണ അടക്കം 154 പേർ ഒപ്പിട്ടു നൽകിയ സത്യവാങ്മൂലം തന്‍റെ കൈയിലുണ്ടെന്ന് ശിവസേനയ്ക്കുവേണ്ടി ഹാജരായ കപിൽ സിബലും കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ പരിഗണിച്ചശേഷം കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

