അയോധ്യ കേസില്‍ സുപ്രീം കോടതിയിൽ നാടകീയരംഗങ്ങൾ; താക്കീതുമായി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: അയോധ്യ കേസിൽ വാദം പൂർത്തിയാകാനിരിക്കെ സുപ്രീം കോടതിയിൽ നാടകീയരംഗങ്ങൾ. തെളിവായി ഹാജരാക്കിയ രേഖ മുതിർന്ന അഭിഭാഷകൻ വലിച്ചു കീറിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ശക്തമായ താക്കീത് നൽകി. ഹിന്ദു മഹാസഭ കോടതിയിൽ ഹാജരാക്കിയ ഭൂപടമാണ് സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചു കീറിയത്. ഭൂപടം മറ്റു രേഖകൾക്കൊപ്പം പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹാജരാക്കിയത്.
പുതിയതായി ഹാജരാക്കിയ രേഖയ്ക്കെതിരെ എതിർപ്പുന്നയിച്ച രാജീവ് ധവാനോട് അംഗീകരിക്കാനാവില്ലെങ്കിൽ അത് കീറികളയൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് കേട്ടയുടൻ രാജീവ് ധവാൻ ഭൂപടം കീറിക്കളയുകയായിരുന്നു. ഇത്തരത്തിലാണ് വാദം മുന്നോട്ടു പോകുന്നതെങ്കിൽ തുടരാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഇരു കക്ഷികൾക്കും താക്കീത് നൽകി. എന്നാൽ താൻ ചീഫ് ജസ്റ്റിസ് പറഞ്ഞത് അനുസരിക്കുകയായിരുന്നുവെന്നും കോടതിയലക്ഷ്യമല്ലെന്നും രാജീവ് ധവാൻ അറിയിച്ചു.

